യു.കെ.വാര്‍ത്തകള്‍

ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ മലയാളി ബാലികയെ വെടിവെച്ച കേസില്‍ പ്രതി കുറ്റക്കാരന്‍

ഈസ്റ്റ് ലണ്ടനിലെ ഹാക്‌നയില്‍ റെസ്റ്റോറന്റില്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ ഒന്‍പതു വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് വെടിയേല്‍ക്കാന്‍ ഇടയാക്കിയ ഗുണ്ടാ ആക്രമണത്തില്‍ പ്രതിയായ ടര്‍ക്കിഷ് പൗരന്‍ കുറ്റകാരനെന്ന് ലണ്ടന്‍ ഓള്‍ഡ് ബെയ്ലി കോടതി . ശിക്ഷ വിധി അടുത്ത മാസം ഉണ്ടാവും. 2024 മെയ് 29ന് രാത്രി ഒന്‍പതരയോടെ ഹോട്ടലിനകത്തു ഭക്ഷണ ശേഷം ഐസ്‌ക്രീം രുചിക്കുമ്പോളാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്.

അക്രമത്തില്‍ വെടിയേറ്റ പെണ്‍കുട്ടിയുടെ ഫോട്ടോയോ പേരോ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് ലണ്ടന്‍ കോടതി തടഞ്ഞിട്ടുണ്ട്. മിഡ്ലാന്‍ഡ്‌സില്‍ താമസിക്കുന്ന മലയാളി പ്രൊഫഷനുകള്‍ ആയ ദമ്പതികള്‍ കുട്ടിയടക്കം സ്‌കൂള്‍ അവധിക്കാല ആഘോഷത്തിന്റെ ഭാഗമായി ലണ്ടനില്‍ ഉള്ള സുഹൃത്തുക്കളെ കാണാന്‍ എത്തിയപ്പോഴായിരുന്നു ദാരുണമായ അക്രമത്തിന് ഇരകളായത്. ഹാക്കിനിയിലെ മറ്റൊരിടത്തു നടന്ന ഏറ്റുമുട്ടലിന്റെ ഭാഗമായി ഗുണ്ടാ സംഘങ്ങള്‍ നടത്തിയ പരക്കംപാച്ചില്‍ ഒടുവില്‍ എത്തി ചേര്‍ന്നത് പ്രദേശത്തെ ടര്‍ക്കിഷ് ഹോട്ടലിലാണ്. ഇതില്‍ ഒരു സംഘം ഹോട്ടലില്‍ കയറിയപ്പോള്‍ മറു സംഘം പുറമെ നിന്നും ഉതിര്‍ത്ത വെടിയാണ് ലക്ഷ്യം തെറ്റി മലയാളി ബാലികയ്ക്കു കൊണ്ടത്.

വെടിവയ്പ്പില്‍ പെണ്‍കുട്ടിയുടെ തലച്ചോറിന് പരുക്കേറ്റതിനാല്‍ അതിതീവ്ര പരിചരണത്തിലാണ് പെണ്‍കുട്ടി മാസങ്ങളോളം കഴിഞ്ഞത്. അക്രമികളില്‍ ഒരാളായ ജാവോണ്‍ റിലേ എന്ന 33കാരന്‍ ഉതിര്‍ത്ത ആറു വെടിയുണ്ടകളില്‍ ഒന്നാണ് പെണ്‍കുട്ടിയെ പരുക്കേല്‍പിച്ചത് എന്ന് കോടതിയില്‍ പ്രോസിക്യൂഷന് തെളിയിക്കാനായതോടെയാണ് ഇയാള്‍ കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് വെടിയേറ്റത്തിന് ഒപ്പം മറ്റു മൂന്നു ആളുകള്‍ക്കും വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നു. എന്നാല്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നത് വെല്ലുവിളിയായിരുന്നു. എങ്കിലും മറ്റു തെളിവുകള്‍ പ്രതിക്ക് എതിരായി മാറിയതിനാല്‍ സംശയലേശമെന്യേ ആണ് കോടതി പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്.

സംഭവ ശേഷം മാനസികമായും ശാരീരികമായും സാമ്പത്തികമായും ഒക്കെ തങ്ങള്‍ തകര്‍ന്ന അവസ്ഥയില്‍ ആയി എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയും കോടതിയില്‍ എത്തിയിരുന്നു. തങ്ങളുടെ കുട്ടി ഏറ്റവും സുരക്ഷിതം ആയിരിക്കും എന്ന് കരുതിയ നാട്ടിലാണ് അവളുടെ ജീവിതം തകര്‍ത്ത അനുഭവം ഉണ്ടായതെന്നും അമ്മയായ മലയാളി യുവതി കണ്ണീരോടെയാണ് വിവരിക്കുന്നത്. വെടിവയ്പ്പില്‍ പരുക്കേറ്റവര്‍ മൂന്നും എതിര്‍ സംഘത്തിലെ അംഗങ്ങള്‍ ആയിരുന്നു എന്നും കേസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ടോട്ടന്‍ഹാം ടെര്‍ക്ക് എന്ന അക്രമി സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍ കൂടിയാണ് ഇപ്പോള്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരിക്കുന്ന പ്രതി ജാവോണ്‍. വെടിവയ്പ്പിന് മുന്‍പ് ജാവോണും കൂട്ടരും പലവട്ടം ഹോട്ടലിനു മുന്നില്‍ എത്തി നിരീക്ഷണം നടത്തി എതിര്‍ സംഘം അവിടെ തമ്പടിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിരുന്നു. സംഭവ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറും വില കൂടിയ ഡാക്കട്ടി മോണ്‍സ്റ്റര്‍ ബൈക്കും പിന്നീട് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

കുപ്രസിദ്ധമായ ടര്‍ക്കിഷ് ഗാങ് പോരാട്ടത്തിന്റെ ഭാഗമായി നടന്ന അക്രമത്തില്‍ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കാനായത് മെട്രോപൊളിറ്റന്‍ പൊലീസിന് നേട്ടമായി. ദിവസങ്ങളോളം പ്രതികളെ കുറിച്ച് സൂചന പോലും കിട്ടാതിരുന്ന പോലീസ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 15,000 പൗണ്ട് പ്രതിഫലം പോലും പ്രഖ്യാപിച്ചിരുന്നു.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions