യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി വിവാദത്തില്‍ എയ്ഞ്ചല റെയ്‌നര്‍ക്ക് കസേര പോയി; സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് സ്വന്തം കസേര നഷ്ടപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തി എന്ന ആരോപണം തെളിഞ്ഞതോടെയാണ് റെയ്നര്‍ക്ക് അവരുടെ ഹൗസിംഗ് സെക്രട്ടറി പദവിയും ഉപപ്രധാനമന്ത്രി പദവിയും രാജിവയ്ക്കേണ്ടതായി വന്നത്. ഈ വിഷയം മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.

നികുതിയുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാത്തതിനാല്‍ സംഭവിച്ച പിഴവാണ് അതെന്നാണ് രാജിക്കത്തില്‍ റെയ്നര്‍ വിശദീകരിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനു മേല്‍ അതിയായ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അവര്‍ രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരിയായ തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്നറുടെ രാജിയെ കുറിച്ച് പ്രതികരിച്ചത്.

റെയ്നറുടെ രാജിയ്ക്ക് ശേഷം മന്ത്രിസഭയില്‍ സ്റ്റാര്‍മര്‍ അടിമുടി അഴിച്ചുപണി നടത്തുകയായിരുന്നു. പ്രതിച്ഛായ തകര്‍ന്ന മന്ത്രിസഭയുടെ മുഖം മിനുക്കാനുള്ള തത്രപ്പാടില്‍ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ക്ക് സ്ഥാനം തെറിച്ചു. കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ തുടര്‍ക്കഥയായ ഒരു വര്‍ഷം മന്ത്രിസഭയുടെ ജനപ്രീതി കുറയ്ക്കുന്നതില്‍ പ്രധാന പങ്കായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വഹിച്ചത്. കുടിയേറ്റ നയം കാര്യക്ഷമമല്ലെന്നതിന്റെ ഒരു സൂചന കൂടിയാണ് ഈ സ്ഥാനം തെറിക്കല്‍. വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയ്ക്കും സ്ഥാനം തെറിച്ചു. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. വിന്റര്‍ ഫ്യൂവല്‍ അലവന്‍സിന്റെ പേരിലുണ്ടായ വിവാദവും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള വിഫല ശ്രമവും മന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മറ്റൊരു കാരണമാണ്. അതുതന്നെയാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ലിസ് കെന്‍ഡാള്‍ക്ക് സ്ഥാനം തെറിക്കാന്‍ ഇടയാക്കിയത്. ശാസ്ത്ര വകുപ്പിലേക്കാണ് അവര്‍ക്ക് സ്ഥാനമാറ്റം.

യുവറ്റ് കൂപ്പര്‍ക്ക് പകരമായി ഹോം ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്നത് പാക്കിസ്ഥാന്‍ വംശജയായ ഷബാജ മഹ്മൂദ് ആണ്. നീതിന്യായ വകുപ്പില്‍ പ്രശംസാര്‍ഹമായ വിധത്തില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് അവര്‍ ഇപ്പോള്‍ ഹോം സെക്രട്ടറി പദത്തില്‍ എത്തുന്നത്. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് വകുപ്പില്‍ ലിസ് കെന്‍ഡലിന് പകരം എത്തുന്നത് ക്യാബിനറ്റ് ഓഫീസ് മന്ത്രിയായ പാറ്റ് മെക്ഫദെന്‍ ആയിരിക്കും. അതോടൊപ്പം എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണില്‍ നിന്നും മാറ്റിയ സ്‌കില്‍സിന്റെ ഉത്തരവാദിത്തവും മെക്ഫഡെനായിരിക്കും.

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിമരുന്നിട്ട ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന് സ്ഥാനം പോയില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയും തത്സ്ഥാനത്ത് തുടരും. ബിസിനസ് സെക്രട്ടറിയായി പീറ്റര്‍ കേയ്ല്‍ എത്തുമ്പോള്‍, സ്റ്റീവ് റീഡ്, പരിസ്ഥിതി വകുപ്പില്‍ നിന്നും നേരത്തെ റെയ്നാര്‍ ചുമതല വഹിച്ചിരുന്ന ഹൗസിംഗ് സെക്രട്ടറി പദത്തിലെത്തും. എമ്മ റെയ്‌നോള്‍ഡ്‌സ് ആയിരിക്കും പുതിയ പരിസ്ഥിതി സെക്രട്ടറി.

ചിത്രം കടപ്പാട്- ബിബിസി

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions