തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. രാഹുല്‍ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയിൽ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്‌തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ചാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന വാര്‍ത്തകള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചു. ഒരു കാലത്തും നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ആരോപണത്തില്‍ എനിക്ക് പറയാനുള്ളതൊക്കെ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആരോപണങ്ങളില്‍ മുങ്ങി നടക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഒരു അന്വേഷണം ക്കുകയാണ്. അതിന്റെ സാങ്കേതികത്വത്തിലേക്ക് കടക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനം എസ്എഫ്‌ഐ തടഞ്ഞു. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് വീട് വിട്ടു നിയമസഭയിലെത്തിയത്.