ഗര്‍ഭകാലത്ത് സ്ത്രീകള്‍ പാരാസെറ്റാമോള്‍ കഴിക്കുന്നതും, കുട്ടികളിലെ ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ തള്ളി ഹെല്‍ത്ത് സെക്രട്ടറി. ട്രംപിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നും ഇത് തള്ളിക്കളയാനുമാണ് അമ്മമാരാകാന്‍ പോകുന്ന സ്ത്രീകളോട് വെസ് സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്രംപിന്റെ വാദങ്ങളില്‍ യാതൊരു തെളിവുമില്ലെന്ന് മെഡിക്കല്‍ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ആശങ്കയിലായ യുകെയിലെ ഗര്‍ഭിണികള്‍ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്.
'പ്രസിഡന്റ് ട്രംപിനേക്കാള്‍ എനിക്ക് ഡോക്ടര്‍മാരെയാണ് വിശ്വാസം, അതാണ് സത്യാവസ്ഥ. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താം. ഗര്‍ഭിണികള്‍ പാരാസെറ്റാമോള്‍ ഉപയോഗിക്കുന്നതും, കുട്ടികളിലെ ഓട്ടിസവുമായി ബന്ധപ്പെടുത്താന്‍ യാതൊരു തെളിവുമില്ല. 2024-ല്‍ സ്വീഡനില്‍ നടന്ന സുപ്രധാന പഠനത്തില്‍ 2.4 മില്ല്യണ്‍ കുട്ടികളാണ് ഉള്‍പ്പെട്ടത്. ഇതില്‍ പോലും ഈ വാദങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്', ഹെല്‍ത്ത് സെക്രട്ടറി വിശദീകരിച്ചു.
അതുകൊണ്ട് തന്നെ മെഡിസിന്‍ സംബന്ധമായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ശ്രദ്ധിക്കേണ്ടതില്ല. ഞാനൊരു രാഷ്ട്രീയക്കാരനായതിനാല്‍ എന്റെ വാക്കും കേള്‍ക്കേണ്ട. ബ്രിട്ടനിലെ ഡോക്ടര്‍മാരും, ശാസ്ത്രജ്ഞരും, എന്‍എച്ച്എസും പറയുന്നത് കേള്‍ക്കൂ, സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടു.
ഓട്ടിസം കേസുകളുടെ എണ്ണം ഏറുന്നതായും, ഇതിന് പാരസെറ്റാമോളാണ് കാരണമെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഗര്‍ഭകാലത്ത് ഈ മരുന്ന് കഴിക്കരുതെന്ന് ഗര്‍ഭിണികളെ അദ്ദേഹം ഉപദേശിച്ചും കളഞ്ഞു.