യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ മേയറിനെതിരെ ട്രംപിന്റെ ശരിയത്ത് പരാമര്‍ശത്തില്‍ വിവാദം കത്തുന്നു; യുകെ - യു.എസ് ബന്ധത്തില്‍ വിള്ളലുകള്‍

പലസ്തീനെ രാജ്യമായി അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ ലണ്ടന്‍ മേയറിനെതിരെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പരാമര്‍ശം അമേരിക്ക-യുകെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ മോശമായ രീതിയില്‍ 'ഭീകരനായ മേയര്‍' എന്നും ലണ്ടന്‍ ശരിയത്ത് നിയമത്തിലേക്ക് പോകുന്നു എന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദം രൂക്ഷമായി.

ഇതിന് മറുപടിയായി ട്രംപ് ജാതിവെറിയും സ്ത്രീവിദ്വേഷിയും, ഇസ്‌ലാം വിരുദ്ധനും ആണെന്ന് സാദിഖ് ഖാന്‍ പ്രതികരിച്ചു. മുസ്ലിം സമുദായത്തില്‍ പെട്ട മേയര്‍ വിജയകരമായി നയിക്കുന്ന ലണ്ടനെ പറ്റി ട്രംപ് വീണ്ടും വീണ്ടും പരാമര്‍ശിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മനോഭാവം തുറന്നു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ പരാമര്‍ശം വ്യാപകമായ പ്രതികരണങ്ങള്‍ക്ക് ആണ് ഇടയാക്കിയത്. കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡന്‍ 'ബ്രിട്ടനില്‍ ബാധകമായത് ബ്രിട്ടീഷ് നിയമം മാത്രമാണ്' എന്ന് വ്യക്തമാക്കിയപ്പോള്‍ ജസ്റ്റിസ് മന്ത്രി സാറാ സാക്ക്മാന്‍ യുകെയില്‍ ശരിയത്ത് നിയമത്തിന് പങ്കില്ല എന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിവിധ മതങ്ങളിലെ കൗണ്‍സിലുകള്‍ വിവാഹ-സാമ്പത്തിക കാര്യങ്ങളില്‍ സ്വമേധയാ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവന യു.എസ്-ബ്രിട്ടന്‍ ബന്ധങ്ങളില്‍ രാഷ്ട്രീയ പ്രതാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ ഉയര്‍ന്ന് വന്നിരിക്കുന്നത് . ലേബര്‍ പാര്‍ട്ടി നേതാക്കളും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും സാദിഖ് ഖാനെ പിന്തുണച്ചത് ആഭ്യന്തര രാഷ്ട്രീയത്തില്‍ മുസ്ലിം സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .

അതേസമയം, ട്രംപിന്റെ ആരോപണങ്ങള്‍ ലണ്ടനിലെ മതേതരത്വ ബഹുഭാഷാ രാഷ്ട്രീയ മാതൃകയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്.

നേരത്തെ അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് യുകെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് കീര്‍ സ്റ്റാര്‍മര്‍ ഈ തീരുമാനം ലോകത്തെ അറിയിച്ചത്

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions