യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഇന്ന് മുതല്‍ ജിപി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം; ഇടഞ്ഞു ബിഎംഎ

ഇംഗ്ലണ്ടിലുടനീളം ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ജിപി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നിലവില്‍ . പുതിയ സംവിധാനത്തിലൂടെ രോഗികള്‍ക്ക് ഡോക്ടറുടെ അതേ ദിവസത്തെ ബുക്കിങ്ങിനായി അല്ലെങ്കില്‍ ക്ലിനീഷ്യന്റെ ഫോണ്‍ കോളുകള്‍ക്കായി ദിവസത്തില്‍ ഏതെങ്കിലും സമയത്ത് ഓണ്‍ലൈനായി അപേക്ഷിക്കാനാകും. എന്നാല്‍ പുതിയ സംവിധാനത്തിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ഇടഞ്ഞു നില്‍ക്കുകയാണ്.

രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകള്‍ ശക്തമാണെന്നും അടിയന്തിര ആരോഗ്യ പ്രശ്നങ്ങളും സാധാരണ അഭ്യര്‍ത്ഥനകളും തമ്മില്‍ വ്യക്തമായ വ്യത്യാസം തിരിച്ചറിയാന്‍ സംവിധാനത്തിന് സാധിക്കില്ല എന്നും ബിഎംഎ മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും രോഗികള്‍ക്ക് ആവശ്യമായ ചികിത്സ വൈകുകയും ചെയ്യാനുള്ള അപകടസാധ്യത ഉണ്ടെന്നതാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കാതെ രോഗികളില്‍ നിന്ന് ഉയര്‍ന്നു വരുന്ന അധിക ഓണ്‍ലൈന്‍ അഭ്യര്‍ത്ഥനകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നതാണ് ബി എം എ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ 2025-ല്‍ പോലും എന്‍ എച്ച് എസ് രോഗികള്‍ക്ക് ഓണ്‍ലൈനായി ബുക്കിംഗ് അഭ്യര്‍ത്ഥിക്കാന്‍ കഴിയാത്തത് അസംബന്ധമാണെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി. മറ്റ് മേഖലകളിലെ അപോയിന്റ്മെന്റ് പോലും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ ആരോഗ്യ സേവനങ്ങള്‍ പിന്നാക്കത്തിലാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനായി ഇതിനകം 2,000 ജിപിമാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും നിരവധി സര്‍ജറികള്‍ക്ക് രോഗികള്‍ക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബി എം എ ജി പി കമ്മിറ്റി ചെയര്‍ ഡോ. കെയ്റ്റി ബ്രാമല്‍-സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ആണ് ഉന്നയിച്ചത് . ഫെബ്രുവരി മാസത്തില്‍ നിലവില്‍ വന്ന കരാറിലൂടെ ആവശ്യമായ സുരക്ഷാ നടപടികള്‍ ഉറപ്പാക്കുമെന്ന വാഗ്ദാനം നല്‍കിയിട്ടും അത് പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈ രീതിയില്‍ നടപ്പാക്കിയാല്‍ ആശുപത്രിയില്‍ ഉണ്ടാകുന്ന രീതിയില്‍ ഉള്ള വെയ്റ്റിംഗ് ലിസ്റ്റുകള്‍ ജിപി സേവനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും നേരിട്ടുള്ള കണ്‍സള്‍ട്ടേഷനുകള്‍ കുറയാനും ഇടയാകും എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പദ്ധതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി സമര മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും യൂണിയന്‍ വ്യക്തമാക്കി.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions