യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനെയും സാറാ ഫെര്‍ഗൂസണെയും എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം


ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ ഉലയുന്ന ആന്‍ഡ്രൂ രാജകുമാരനെയും, മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണെയും ഭാവിയിലെ എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം. തന്റെ സ്ഥാനാരോഹണ ചടങ്ങിലും, സാന്‍ഡിഗ്രാമിലെ ക്രിസ്മസ് ആഘോഷങ്ങളിലും ഇനി ഇവര്‍ക്ക് സ്ഥാനം നല്‍കേണ്ടെന്നാണ് വില്ല്യം രാജകുമാരന്റെ നിലപാട്.

വില്ല്യം രാജകുമാരനോട് കൂടി അഭിപ്രായം തേടിയ ശേഷമാണ് ആന്‍ഡ്രൂവിന്റെ സകല രാജകീയ സ്ഥാനമാനങ്ങളും രാജാവ് തിരിച്ചെടുത്തത്. എന്നാല്‍ ഈ നടപടിയും പോരെന്ന നിലപാടിലാണ് വില്ല്യമെന്നും പറയപ്പെടുന്നു.

ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസനെ 15 വര്‍ഷക്കാലം പണം കൊടുത്ത് സഹായിച്ചത് എപ്സ്റ്റീനാണെന്നാണ് ഇമെയിലുകള്‍ വെളിപ്പെടുത്തുന്നത്. നാണക്കേടിലായ ഡച്ചസ് പണം ചോദിക്കുന്ന രീതികളെ കുറിച്ച് ശിക്ഷിക്കപ്പെട്ട കുട്ടിപ്പീഡകന്‍ സുഹൃത്തുക്കളോട് പരാതിപ്പെട്ടിരുന്നതായാണ് വ്യക്തമാകുന്നത്.

15,000 പൗണ്ട് മാത്രമാണ് എപ്സ്റ്റീനില്‍ നിന്നും കൈപ്പറ്റിയതെന്നാണ് ഫെര്‍ഗൂസണ്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക സഹായം ഇതിലും അപ്പുറം പോയിട്ടുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എപ്സ്റ്റീനുമായി ഊഷ്മള ബന്ധം പുലര്‍ത്താന്‍ ഫെര്‍ജി ശ്രമിച്ചിരുന്നുവെന്ന് ഇമെയിലുകള്‍ വെളിപ്പെടുത്തുന്നു. താന്‍ ജയില്‍മോചിതനായപ്പോള്‍ ആദ്യം ആഘോഷിക്കാന്‍ എത്തിയത് ഡച്ചസാണെന്ന് എപ്സ്റ്റീന്‍ ഇമെയിലില്‍ പറയുന്നുണ്ട്.

തന്റെ രണ്ട് പെണ്‍മക്കളെ കൂട്ടിയാണ് പീഡനക്കേസില്‍ അകത്തായ കുറ്റവാളിയുടെ മോചനം ആഘോഷിക്കാന്‍ ഫെര്‍ജി എത്തിയത്. ബിയാട്രിസ് രാജകുമാരിക്ക് 20 വയസ്സും, യൂജീന് 19 വയസ്സുമുള്ളപ്പോഴാണ് ഇത്. എപ്സ്റ്റീന്റെ ഭൂരിഭാഗം ഇരകളും ഈ പ്രായത്തില്‍ പെട്ടവരുമായിരുന്നു.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് കോണ്‍ഗ്രസിന്റെ പരിശോധനയിലാണ്. എപ്സ്റ്റീന്‍ ബലാത്സംഗത്തിനും, ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ നൂറുകണക്കിന് പെണ്‍കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ മറച്ച ശേഷം ഈ രേഖകള്‍ പുറത്തുവിടും.

ലൈംഗിക കുറ്റവാളിയില്‍ നിന്നും പണം നേടാന്‍ കേണപേക്ഷിച്ച ഫെര്‍ജി കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നും എപ്സ്റ്റീന്‍ ഇമെയിലില്‍ പറയുന്നുണ്ട്. പൊതുമുഖത്ത് എപ്സ്റ്റീനെ തള്ളിപ്പറഞ്ഞെങ്കിലും സാറാ ഫെര്‍ഗൂസണ്‍ ഈ ബന്ധം പരമാവധി ഉപയോഗപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്.

അതേസമയം താന്‍ ലൈംഗിക പീഡനത്തില്‍ ഇരയാക്കിയെന്ന് ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെയ്ക്ക് എതിരെ തെളിവുകള്‍ ശേഖരിക്കാന്‍ ആന്‍ഡ്രൂ മെട്രൊപൊളിറ്റന്‍ പോലീസിനെ ഉപയോഗിച്ചെന്ന് സ്‌ഫോടനാത്മകമായ ഇമെയില്‍ വെളിപ്പെടുത്തി. വിര്‍ജിനിയയുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ വരെ ഇയാള്‍ ഇതിനായി കൈക്കലാക്കി. തനിക്കെതിരെ പരാതി നല്‍കിയ ഇരയെ നാണംകെടുത്താനുള്ള പദ്ധതികളുടെ ഭാഗമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions