ബ്രിട്ടന്റെ ഭവനവിപണിക്ക് ഭീഷണിയായി രാജ്യത്തിന്റെ പെരുകുന്ന കടം. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഹൗസിംഗ് വിപണിക്ക് പാരയായി മാറുന്നത്. പ്രത്യേകിച്ച് കടം വര്‍ദ്ധിക്കുന്നതും, സ്റ്റോക്ക് മാര്‍ക്കറ്റ് തകരാനുള്ള സാധ്യതയും വിപണി ആശങ്കയോടെ നോക്കിക്കാണുന്നു.
ഈ ആശങ്കകള്‍ സത്യമായി മാറിയാല്‍ ബ്രിട്ടനിലെ ഭവനഉടമകള്‍ക്കും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് തിരിച്ചടിയായി മാറും. ഗവണ്‍മെന്റിന് കടമെടുപ്പ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്ത നിലയിലാണ്. ഇത് ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടമാകാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ ഗവണ്‍മെന്റ് നല്‍കുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയിലാണ്.
പത്ത് വര്‍ഷത്തെ ഗില്‍റ്റിന് 4.4 ശതമാനം പലിശയാണ് ഗവണ്‍മെന്റ് നല്‍കുന്നത്. നിക്ഷേപകരുടെ ആശങ്ക തുടര്‍ന്നാല്‍ ഈ പലിശ വീണ്ടും ഉയരും. ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയരുന്നതിലാണ് കലാശിക്കുക. 2022 സെപ്റ്റംബറില്‍ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷവും ഇതാണ് സംഭവിച്ചത്.
ബജറ്റിന് ശേഷം ഗില്‍റ്റ് നിരക്ക് ഉയര്‍ന്നാല്‍ ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളെയും സ്വാധീനിക്കും. ഇതിനിടെ ഭവനഉടമകള്‍ക്ക് മേല്‍ പുതിയ മാന്‍ഷന്‍ ടാക്‌സ് ചുമത്തുമെന്ന വാര്‍ത്തകള്‍ സത്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് തയ്യാറായില്ല. ഇതോടെ വര്‍ധിച്ച മൂല്യമുള്ള വീടുകള്‍ ഉപേക്ഷിച്ച് ആളുകള്‍ രാജ്യം വിടുമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ബ്രിട്ടനില്‍ വാടക ചെലവുകളും നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ പറയുന്നു. വരുമാനത്തിന്റെ 44% വരെ വാടകയ്ക്കായി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.
ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6 ശതമാനമാണ് വര്‍ധന.
ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് ശരാശരി 1385 പൗണ്ടാണ് വാടക. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 3.1 ശതമാനമാണ് വര്‍ദ്ധനവെന്ന് റൈറ്റ്മൂവിന്റെ റെന്റല്‍ ട്രെന്‍ഡ്‌സ് ട്രാക്കര്‍ പറയുന്നു. 2020ന് ശേഷം ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവ് കൂടിയാണ് ഇത്.
താങ്ങാന്‍ കഴിയുന്ന താമസസ്ഥലങ്ങളുടെ എണ്ണം കുറയുന്നത് വാടകക്കാര്‍ക്ക് കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് റൈറ്റ്മൂവ് പറയുന്നു.