ലണ്ടന്‍: ഒക്ടോബര്‍ 28ന് പുറത്തു വിട്ട, യു ഗോവിന്റെ ഏറ്റവും പുതിയ സര്‍വ്വേഫലം പ്രകാരം റിഫോം യുകെ 27 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 17 ശതമാനം വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 16 ശതമാനം വോട്ടുകള്‍ നേടി ഗ്രീന്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തും 15 ശതമാനം വോട്ടു നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ എസ് എന്‍ പിക്ക് ലഭിച്ചത് മൂന്നു ശതമാനം മാത്രം വോട്ടുകളാണ്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശക്തികളായ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. 2017 ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 80 ശതമാനം വോട്ടുകളായിരുന്നു.
ഗ്രീന്‍സിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, നാല് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് പോയിന്റുകള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്.
ഇരുപത്തിയഞ്ച് ശതമാനത്തിലധികം സ്‌കോര്‍ ചെയ്ത റിഫോം യു കെയ്ക്ക് ആയിരിക്കും ഏറ്റവും കൂടുതല്‍ എം പിമാരെ ലഭിക്കുക. എന്നാല്‍, അവര്‍ക്ക് ഒറ്റയ്ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലാത്ത ഒരു സാഹചര്യമാണ് ഈ അഭിപ്രായ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. ഇലക്ഷന്‍ മാപ്‌സ് ഡോട്ട് യുകെയിലെ പ്രവചനം റിഫോം പാര്‍ട്ടിക്ക് 324 സീറ്റുകള്‍ ലഭിക്കും എന്നാണ്. അതായത് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകള്‍ കൂടി വേണ്ടിവരുന്ന അവസ്ഥ സംജാതമാകും. ലിബറല്‍ ഡെമോക്രാറ്റുകളായിരിക്കും പ്രധാന പ്രതിപക്ഷമെന്നും അതില്‍ പറയുന്നു.