യു.കെ.വാര്‍ത്തകള്‍

ഒറ്റ ദിവസം പെയ്തത് ഒരു മാസത്തെ മഴ; ട്രെയിനുകള്‍ പലതും മുടങ്ങി; പല റോഡുകളും ബ്ലോക്കായി

ക്ലോഡിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് ഒരു മാസം ലഭിക്കേണ്ടുന്ന മഴ. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതോടെ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ക്രിസ്ത്മസ് ലൈറ്റ്‌സ് സ്വിച്ച് ഓണ്‍ പരിപാടികളും റദ്ദാക്കേണ്ടതായി വന്നു. കരകവിഞ്ഞൊഴുകിയ നദിയില്‍ ഒഴുക്കില്‍ പെട്ട ഒരു വളര്‍ത്തു നായ്ക്കായുള്ള തിരച്ചിലിനിടയിലും ഗതാഗത തടസ്സം അനുഭവപ്പെട്ടു. സെന്‍ട്രല്‍ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും വെയ്ല്‍സിലും 6 ഇഞ്ച് വരെ മഴ ലഭിക്കുമെന്നായിരുന്നു മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്.

വെയ്ല്‍സിലെ കൂടുതല്‍ ഭാഗങ്ങള്‍, ലണ്ടന്‍ ഉള്‍പ്പടെ സെന്‍ട്രല്‍ ഇംഗ്ലണ്ടിന്റെയും തെക്കന്‍ ഇംഗ്ലണ്ടിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 6 മണി വരെ നീളുന്ന 24 മണിക്കൂര്‍ റെയിന്‍ വാര്‍ണിംഗ് ആയിരുന്നു പുറപ്പെടുവിച്ചിരുന്നത്. അതുകൂടാതെ വടക്ക് പടിഞ്ഞാറന്‍ വെയ്ല്‍സിലും വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും രണ്ട് മഞ്ഞ മുന്നറിയിപ്പുകളും നിലവിലുണ്ടായിരുന്നു. നൂറ്റിമുപ്പതോളം വെള്ളപ്പൊക്ക മുന്നറിയിപ്പുകളായിരുന്നു നല്‍കിയിരുന്നത്.

അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ബ്രിട്ടീഷ് റെഡ് ക്രോസ്സ്, അവരുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട് കനത്ത മഴയ്ക്കൊപ്പം മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെയാണ് കാറ്റ് ആഞ്ഞടിച്ചത്. വോഴ്സ്റ്റര്‍ഷയറിലെ ബ്ലെക്ക്ഡൗണില്‍ പാളത്തിലേക്ക് കടപുഴകി വീണ മരത്തിലിടിച്ച് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വേയുടെ ഒരുട്രെയിന് വലിയ തോതിലുള്ള കേടുപാടുകള്‍ പറ്റി. ഇതിനെ തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചു. ബര്‍മ്മിഗ്ഹാമിലെ ജ്വല്ലറി ക്വാര്‍ട്ടര്‍, ബള്‍ക്കിംഗ്ടണ്‍, വാര്‍വിക്ക്ഷയര്‍, സ്റ്റോക്ക്‌സ്ബ്രിഡ്ജ്, ഷെഫീല്‍ഡ് എന്നിവിടങ്ങളിലേത് ഉള്‍പ്പടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടത്താനിരുന്ന ക്രിസ്ത്മസ് ലൈറ്റ് സ്വിച്ച് ഓണ്‍ പരിപാടികളും റദ്ദാക്കേണ്ടതായി വന്നു.

നദികള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി നൂറ്റി രണ്ടോളം വെള്ളപ്പൊക്ക മുന്നറിയിപ്പാണ് പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചത്. വടക്കന്‍ ഇംഗ്ലണ്ടില്‍ ചുരുങ്ങിയത് 17 വീടുകളെങ്കിലും വെള്ളപ്പൊക്കത്തില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ട്. വെയ്ല്‍സില്‍ വെള്ളപ്പൊക്കത്തിനെതിരെ 23 അലര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്. ഡെവണില്‍, ബാര്‍ന്‍സ്റ്റേപ്പിളിനും എക്സെറ്റെറിനും ഇടയില്‍ വെള്ളപ്പൊക്ക മുണ്ടായതോടെ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടതായി നാഷണല്‍ റെയില്‍ അറിയിച്ചു. ഞായറാഴ്ച വരെ ഇത് നീണ്ടുനിന്നേക്കാം.

അതിനിടയില്‍ നവംബര്‍ 25 നും 26നും ആയി ശൈത്യകാല കാലാവസ്ഥ വന്നെത്തുമെന്നാണ് ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിലെ കാലാവസ്ഥ ഭൂപടം വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ ഇന്‍വെര്‍നെസ്സ് മുതല്‍ തെക്കന്‍ ഇംഗ്ലണ്ടിലെ സസ്സെക്സ് വരെ ഏകദേശം 500 മൈല്‍ ദൂരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാകും. കിഴക്കന്‍ ഐര്‍ഷയര്‍, ഡംഫ്രൈസ്, ഗാല്ലോവേ എന്നിവിടങ്ങളിലായിരിക്കും മഞ്ഞുവീഴ്ചയുടെ തീവ്രത കൂടുതല്‍ അനുഭവപ്പെടുക. മണിക്കൂറില്‍ 1 മില്ലിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴ്ച പ്രതിക്ഷിക്കാം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions