യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി ഫ്ലൂ സീസണ്‍; ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍

യുകെയില്‍ ഈ വര്‍ഷത്തെ ഫ്ലൂ സീസണ്‍ അതിജീവിക്കാന്‍ പാടുപെടുകയാണ് എന്‍എച്ച്എസ്. സ്ഥിതി കടുത്ത പ്രതിസന്ധിയിലെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച ശരാശരി 1700 പേര്‍ ഫ്‌ളൂ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയെന്നാണ് കണക്കുകള്‍. 2024ല്‍ ഇത് 1,098 ഉം 2023 ല്‍ 160 ഉം ആയിരുന്നു.സാധാരണ സീസണിനേക്കാള്‍ ഒരു മാസം മുമ്പേ വൈറസ് വ്യാപനം ശക്തമായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ 68 കേസുകള്‍ അതീവ ഗുരുതരമായിരുന്നു. കഴിഞ്ഞവര്‍ഷം ഗുരുതരമായ കേസുകള്‍ 39 എണ്ണം മാത്രമായിരുന്നു. അതായത് ഗുരുതരമായ ഫ്ലൂ വ്യാപനം ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമായി ഉയര്‍ന്നു എന്നര്‍ത്ഥം. ആഞ്ഞടിക്കുന്ന സുനാമി തിരമാലകളെ ഓര്‍മ്മിപ്പിക്കും വിധം ഫ്ലൂനാമി എന്ന് പേരിട്ട ഈ പ്രതിഭാസം കാണിക്കുന്നത് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സംഭവിച്ച ഏറ്റവും ഗുരുതരമായ ഫ്ലൂ ബാധയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് എന്നാണ്. ക്രിസ്തുമസ് - പുതുവത്സര ആഘോഷവേളകളില്‍, അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ജനസമ്പര്‍ക്കം വര്‍ധിക്കുമെന്നതിനാല്‍, ഏറെ ആശങ്കപ്പെടേണ്ട ഒരു ഉത്സവകാലമാണ് വരാന്‍ ഇരിക്കുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തയാഴ്ച ആശുപത്രികളില്‍ എത്തുന്ന ഫ്ലൂ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായോ നാലിരട്ടിയായോ വര്‍ദ്ധിച്ചേക്കാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കി മുന്നറിയിപ്പ് നല്‍കി.

അത്യാഹിത വിഭാഗത്തില്‍ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പോലും ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണമേറിയതോടെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. അടുത്ത ആഴ്ചയോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.

ഈ വര്‍ഷത്തില്‍ സാധാരണ കാണുന്നതിനേക്കാള്‍ ബെഡ് കൈയടക്കിയ ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ തന്നെ കൂടുതലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എക്കാലത്തെയും വലിയ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടം കൊണ്ട് ഈ മുന്നേറ്റം നില്‍ക്കില്ലെന്നതാണ് ഹെല്‍ത്ത് സര്‍വ്വീസിനെ ഭയപ്പെടുത്തുന്നത്. നിലവില്‍ വാര്‍ഡുകളില്‍ 2000 ഫ്‌ളൂ രോഗികളുണ്ട്. ഇത് അടുത്ത ആഴ്ചയോടെ 8000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് ക്രൂരവും, കണക്കുകൂട്ടിയുള്ളതുമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി കുറ്റപ്പെടുത്തി. സുപ്രധാന സമയത്ത് പണിമുടക്കുന്നത് ദുരിതം സൃഷ്ടിക്കുമെന്നാണ് മാക്കിയുടെ ഓര്‍മ്മപ്പെടുത്തല്‍.

അതേസമയം, റെക്കോര്‍ഡ് തോതില്‍ എ&ഇ ചികിത്സ ആവശ്യമില്ലാത്ത ആളുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തുന്നതിന് എതിരെ എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വിന്ററില്‍ 200,000-ലേറെ അനാവശ്യ കേസുകളാണ് എ&ഇയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. മൂക്കടപ്പ് മുതല്‍ ഇക്കിളിന് വരെ ആളുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ചെറിയ വിഷയങ്ങള്‍ക്ക് എവിടെ ചികിത്സ തേടണമെന്ന പ്രചരണ പരിപാടിക്ക് എന്‍എച്ച്എസ് തുടക്കം കുറിച്ചിട്ടുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions