പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെതെന്ന പേരില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ പൊലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ലെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധു ശരത് ലാല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുവെന്നും പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാല്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. തലക്ക് അടിയേറ്റതായി ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ആണ്‍സുഹൃത്ത് അലനൊപ്പം ചിത്രപ്രിയ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പൊലീസ് വീണ്ടും വിളിപ്പിച്ചത്. ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് അലന്‍ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പറയുന്നു.
ബംഗളൂരുവില്‍ പഠിക്കുന്ന ചിത്രപ്രിയക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന്‍ സംശയിച്ചു. കൊല്ലപ്പെടുന്നതിന് മുന്‍പ് ചിത്രപ്രിയയും അലനും തമ്മിൽ പിടിവലിയുണ്ടായി. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കമുണ്ടായത്. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന്‍ കണ്ടു. തുടര്‍ന്നാണ് കൊല നടത്തിയത്.
ചിത്രപ്രിയ നേരിട്ടത് അതിക്രൂര മര്‍ദ്ദനമെന്നായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ചിത്രപ്രിയയുടെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയില്‍ ഒന്നില്‍ കൂടുതല്‍ തവണ അടിയേറ്റ മുറിവുകള്‍ ഏറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.