നാട്ടുവാര്‍ത്തകള്‍

നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം

ശബരിമല സ്വര്‍ണകൊള്ള വിഷയമാക്കി വൈറലായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തില്‍ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ എടുത്ത കേസുകളില്‍ മെല്ലെപ്പോക്കിനും തുടര്‍ നടപടികള്‍ വേണ്ടെന്നുവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ വേണ്ടെന്ന സര്‍ക്കാര്‍ നീക്കം. പുതിയ കേസുകളോ തുടര്‍നടപടികളോ വേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ഗാനത്തില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. പാരഡി ഗാനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് കേസുമായി മുന്നോട്ട് പോകാതെ സര്‍ക്കാര്‍ പിന്തിരിയുന്നത്.

പ്രതിപക്ഷം ശക്തമായി വിഷയം ഏറ്റുപിടിച്ചതോടെ സിപിഎമ്മിന് കൂടുതല്‍ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായി. പാര്‍ട്ടി വലിയ പ്രതിരോധത്തിലാവുകയും വലിയ മൗലികാവകാശ ചര്‍ച്ചകളില്‍ പ്രതികൂട്ടിലാവുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ ഇനി തുടര്‍ നടപടി വേണ്ടെന്ന തീരുമാനം. ഇത് കോടതിയിലെത്തിയാല്‍ വലിയ തിരിച്ചടി സര്‍ക്കാരിന് കിട്ടുമെന്ന നിയമ വിദഗ്ധരുടെ ഉപദേശവും പിണറായി സര്‍ക്കാരിന്റെ യൂടേണിന് കാരണമായി.

കേസെടുക്കുന്നതിനെ ചൊല്ലി പൊലീസിന്റെ ഉന്നതകേന്ദ്രങ്ങളില്‍ത്തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍നിന്നു വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ നിയമോപദേശം തേടിയതിനു ശേഷം കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹംതന്നെ ഉണ്ടായി. ഇതേ ട്യൂണ്‍ ഉപയോഗിച്ച് നിര്‍മിച്ച മറ്റു പാട്ടുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളിലും കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയയ്ക്കില്ലെന്നും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നു പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് തീരുമാനം. ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമത്തില്‍ നിന്ന് നീക്കംചെയ്യണമെന്ന പോലീസ് നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മെറ്റയ്ക്ക് കത്തു നല്‍കുകയും ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions