നാട്ടുവാര്‍ത്തകള്‍

'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമര്‍ശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയെന്നും വിമര്‍ശനമുണ്ട്. ഗൗരവമേറിയ നിരവധി തെളിവുകളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയത്. എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.

'ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി. വിവേചനപരമായിട്ടാണ് ജഡ്ജി പെരുമാറിയത്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍', നിയമോപദേശത്തില്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ആറ് പ്രതികളെ മാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് ചോദ്യം ചെയ്യുക. അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions