യു.കെ.വാര്‍ത്തകള്‍

ജനനനിരക്ക് കുറയുന്നു, ജീവിത ചെലവ് കൂടുന്നു; സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് ലണ്ടന്‍

ലണ്ടന്റെ പ്രതാപം നഷ്ടമാവുകയാണോ? അനധികൃത കുടിയേറ്റവും കുറ്റകൃത്യങ്ങളും പ്രതിഷേധവും എല്ലാം ചേര്‍ന്ന് മഹാനഗരം വലിയ പേരുദോഷം കേള്‍പ്പിക്കുകയാണ്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനു പുറമെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായി വീടുകളുടെ വില ഉയര്‍ന്നതോടെ ഈ വിഭാഗത്തില്‍ പെടുന്ന പലരും നഗരം വിടാന്‍ തുടങ്ങി. കുടിയേറ്റക്കാര്‍ പോലും, ലണ്ടന് പുറത്തുള്ള ജീവിതമാണ് ഇന്ന് ആഗ്രഹിക്കുന്നത്.

അതിനിടയിലാണ് ലണ്ടനിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പ്രൈമറി സ്‌കൂളിനെ ബാധിച്ചിരുന്ന ഈ പ്രതിസന്ധി ഇപ്പോള്‍ സെക്കന്‍ഡറി സ്‌കൂളുകളിലും എത്തി നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഇങ്ങനെ തുടാര്‍ന്നാല്‍ അടുത്ത നാല് വര്‍ഷക്കാലത്തിനിടയില്‍ സ്‌കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായത്തില്‍ 45 മില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്. അതോടൊപ്പം പാഠ്യപദ്ധതി വെട്ടിച്ചുരുക്കുവാനും ക്ലാസുകളുടെ എണ്ണം കുറയ്ക്കുവാനും ഹെഡ് ടീച്ചര്‍മാരും നിര്‍ബന്ധിതരായേക്കും.

പല സ്‌കൂളുകളും അടച്ചു പൂട്ടുന്നതിലേക്കും ഇത് വഴി തെളിക്കും. ഇത് പലരുടെ തൊഴിലുകളും ഇല്ലാതെയാക്കുകയും ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ തന്നെ തലസ്ഥാന നഗരത്തിലെ ചുരുങ്ങിയത് 90 പ്രൈമറി സ്‌കൂളുകളെങ്കിലും അടച്ചു പൂട്ടുകയോ മറ്റുള്ളവയില്‍ ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി ഇനി ഗ്രസിക്കുക സെക്കന്‍ഡറി സ്‌കൂളുകളെയായിരിക്കും.

ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ പ്രധാന കാരണമായി പറയുന്നത് ജനനനിരക്ക് കുത്തനെ ഇടിയുന്നതാണ്. ഇതിനോടൊപ്പം വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകളും വീട് വില താങ്ങാനാകാതെ കൂടുതല്‍ ആളുകള്‍ ലണ്ടന്‍ വിട്ട് പുറത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നതുമൊക്കെ കാരണമാകുന്നുണ്ട്. തലസ്ഥാനത്തെ 33 ബറോകളെ പ്രതിനിധാനം ചെയ്യുന്ന ലണ്ടന്‍ കൗണ്‍സില്‍സ് പറയുന്നത്, സെക്കന്‍ഡറി സ്‌കൂളിന്റെ ആദ്യ വര്‍ഷമായ ഇയര്‍ 7ലേക്ക് ആവശ്യകത 2030 ആകുമ്പോഴേക്കും 7.6 ശതമാനം കുറയും എന്നാണ്. പ്രൈമറി സ്‌കൂളിലേക്ക് പ്രവേശനം തേടുന്നവരുടെ എണ്ണം ഇക്കാലയളവില്‍ 6.4 ശതമാനം കുറയുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള അപേക്ഷയുടെ എണ്ണത്തിന്റെ കാര്യത്തില്‍ 3.1 ശതമാനത്തിന്റെ കുറവാണ് ദൃശ്യമായത്. എന്നിരുന്നിട്ടും ശരാശരി 30 ശതമാനത്തോളം പേര്‍ക്ക് അവര്‍ക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ട ചോയ്‌സ് ലഭിക്കാതെ പോയി. സ്‌കൂളുകള്‍ക്കുള്ള ധനസഹായം നല്‍കുന്നത് വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയിട്ടായതിനാല്‍, പ്രൈമറി സ്‌കൂള്‍ ധനസഹായത്തില്‍ 15 മില്യണ്‍ പൗണ്ടും സെക്കന്‍ഡറി സ്‌കൂള്‍ ധനസഹായത്തില്‍ 30 മില്യണ്‍ പൗണ്ടും കുറയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions