കുട്ടിപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുള്ള പീറ്റര്‍ മണ്ടേല്‍സനെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതില്‍ ഇരകളോട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മാപ്പു ചോദിച്ചു. എപ്സ്റ്റീനുമായി നേരിയ പരിചയം മാത്രമാണുണ്ടായിരുന്നതെന്നാണ് മണ്ടേല്‍സന്‍ പറഞ്ഞതെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.
അദ്ദേഹം പറഞ്ഞത് കളവായിരുന്നുവെന്ന് അറിയാതെ അംബാസഡറായി നിയമിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. മണ്ടേല്‍സന് എപ്‌സ്റ്റൈനുമായി സൗഹൃദമുണ്ടായിരുന്നുവെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ സെപ്തംബറിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.
എന്നാല്‍ പുതിയ രേഖകളില്‍ മണ്ടേല്‍സനും എപ്‌സ്റ്റൈനുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ കസേരയ്ക്ക് തന്നെ തിരിച്ചടിയാണ് വിവാദം. മാപ്പ് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ചാലും കീര്‍ സ്റ്റാര്‍മറിന്റെ രാജിയ്ക്കായി സമ്മര്‍ദ്ദമേറുകയാണ്.
എംപിയായിരിക്കവെ എപ്സ്റ്റീനില്‍ നിന്നും 75,000 ഡോളര്‍ സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് മണ്ടേല്‍സണ്‍ സമ്മതിച്ചു. ലോര്‍ഡ് പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു.
മണ്ടേല്‍സന്റെ പങ്കാളി റെയ്‌നാള്‍ഡോ എവിലാ ഡാ സില്‍വയ്ക്ക് ഓസ്റ്റിയോപതി കോഴ്‌സിനും, മറ്റ് ചെലവുകള്‍ക്കുമായി 10,000 ഡോളര്‍ നല്‍കിയതും ഇമെയിലുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മണ്ടേല്‍സണ്‍ അടിവസ്ത്രത്തില്‍ നിന്ന് സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രങ്ങളും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നു. എപ്സ്റ്റീന്റെ ന്യൂയോര്‍ക്ക് മാന്‍ഷനിലെ ഒരു മുറിയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് ഇതെന്നാണ് കരുതുന്നത്.
എന്നാല്‍ തനിക്ക് എപ്സ്റ്റീന്‍ പണം നല്‍കിയതും, അടിവസ്ത്രത്തില്‍ നിന്ന ഫോട്ടോ എടുത്തതുമൊന്നും ഓര്‍മ്മയില്ലെന്ന് മണ്ടേല്‍സണ്‍ അവകാശപ്പെടുന്നു. കൂടാതെ തെറ്റായ പ്രവൃത്തികളിലോ, ലൈംഗിക ദുഷ്പ്രവൃത്തികളിലോ ഏര്‍പ്പെട്ടിട്ടില്ലെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അറിവുണ്ടായില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിയെ നാണംകെടുത്തുന്നത് ഒഴിവാക്കാനാണ് രാജിയെന്നാണ് ന്യായീകരണം.