പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശം ശക്തമായി ഉന്നയിച്ച് ലേബര്‍ എംപിമാര്‍. തല്‍ക്കാലം കാവല്‍ പ്രധാനമന്ത്രിയെ നിയോഗിച്ച്, സമ്മറില്‍ പുതിയ നേതാവിനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള വഴിനോക്കാനാണ് ലേബര്‍ എംപിമാര്‍ ആവശ്യപ്പെടുന്നത്.
പീറ്റര്‍ മണ്ടേല്‍സണ്‍ പ്രതിസന്ധിയാണ് പ്രധാനമന്ത്രിയെ രാജി സമ്മര്‍ദത്തിലേക്ക് എത്തിക്കുന്നത്. വിഷയത്തില്‍ സ്റ്റാര്‍മറുടെ രാജി ഉണ്ടായില്ലെങ്കില്‍ ഈ മാസം ഒടുവില്‍ നടക്കുന്ന ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പിലും, മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങുമെന്നാണ് ലേബര്‍ എംപിമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഈയാഴ്ച ക്യാബിനറ്റ് യോഗം ചേരുമ്പോള്‍ സ്റ്റാര്‍മറുടെ രാജി അനിവാര്യമാണെന്ന് മറ്റ് അംഗങ്ങള്‍ ബോധ്യപ്പെടുത്തുമെന്നാണ് ഇവര്‍ കരുതുന്നത്. ഭാവി നേതാവാകാന്‍ താല്‍പര്യമില്ലാത്ത ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലി, നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ഹിലാരി ബെന്‍ എന്നിവരെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയോഗിക്കാന്‍ വഴിയൊരുക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കുന്നതിലേക്ക് നയിച്ച ഉപദേശങ്ങള്‍ നല്‍കിയ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയും രാജി വെയ്ക്കാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്തായ മണ്ടേല്‍സന് പദവി സമ്മാനിക്കുന്നതിലേക്ക് പ്രധാനമന്ത്രിയെ നിര്‍ബന്ധിച്ചത് മക്‌സ്വീനിയാണെന്നാണ് വിമര്‍ശനം. ക്യാബിനറ്റ് സെക്രട്ടറി ക്രിസ് വോര്‍മാള്‍ഡും രാജിവെയ്ക്കാന്‍ സാധ്യതയുണ്ട്.
കുട്ടിപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുള്ള പീറ്റര്‍ മണ്ടേല്‍സനെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതില്‍ ഇരകളോട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മാപ്പു ചോദിച്ചിരുന്നു. എപ്സ്റ്റീനുമായി നേരിയ പരിചയം മാത്രമാണുണ്ടായിരുന്നതെന്നാണ് മണ്ടേല്‍സന്‍ പറഞ്ഞതെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുകൊണ്ടും പ്രതിഷേധം ശമിച്ചില്ല.
എന്നാല്‍ പുതിയ രേഖകളില്‍ മണ്ടേല്‍സനും എപ്‌സ്റ്റൈനുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. പ്രധാനമന്ത്രിയുടെ കസേരയ്ക്ക് തന്നെ തിരിച്ചടിയാണ് വിവാദം. മാപ്പ് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ചാലും കീര്‍ സ്റ്റാര്‍മറിന്റെ രാജിയ്ക്കായി സമ്മര്‍ദ്ദമേറുകയാണ്.