അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ പത്രം. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്നാണ് ഇറ്റാലിയന്‍ പത്രമായ കോറ്യ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡിംഗുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇത് വ്യോമയാന മന്ത്രാലയം പോലും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും അത് തള്ളികളയുകായിരുന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ എത്തും.
അപകടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും പത്രത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു കണ്ടെത്തലിനെ കുറിച്ച് വ്യോമയാന മന്ത്രാലയം ഇനിയും പ്രതകരിച്ചിട്ടില്ല. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ പറന്നുയര്‍ന്നതിന് പിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തിലെ ഒരു യാത്രക്കാരന്‍ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. സമീപത്തെ ബിജെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. ദുരന്തത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചു.
രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
ഇറ്റാലിയന്‍ പത്രം പുറത്തുവിട്ട ഈ അന്തിമ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റകൃത്യമായി ഇത് മാറും. എന്നാല്‍ പൈലറ്റിന്റെ മാനസികനിലയെക്കുറിച്ചോ മനഃപൂര്‍വമായ പിശകിനെക്കുറിച്ചോ ഉള്ള ഈ കണ്ടെത്തലുകളോട് വ്യോമയാന മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൈലറ്റ് എന്തിന് ഇത്തരമൊരു കടുംകൈ ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ മാത്രമേ ഈ ദുരന്തത്തിന് പിന്നിലെ യഥാര്‍ത്ഥ 'ഗൂഢാലോചന' പുറത്തുവരൂവെന്നാണ് വിലയിരുത്തല്‍.