കേരളത്തില്‍ പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. സംസ്ഥാന നിയമസഭയുടെ കാലാവധി മേയ് 23-ന് അവസാനിക്കാനിരിക്കെ, ഏപ്രില്‍ മാസത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് പകുതിയോടെ പ്രഖ്യാപിച്ചേക്കും.
ഏപ്രില്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു. മാര്‍ച്ച് പകുതിയോടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇതിനു മുന്നോടിയായി തിരക്കിട്ട ഉദ്ഘാടന മഹാമഹങ്ങള്‍ ഒരുങ്ങുകയാണ്. ഒപ്പം മുന്നണികളുടെ സംസ്ഥാന ജാഥകളും പുരോഗമിക്കുന്നു.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളുടെ കാലാവധി മേയ്, ജൂണ്‍ മാസങ്ങളിലായി അവസാനിക്കും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഇലക്ഷന്‍ കമ്മിഷന്‍ അംഗങ്ങളുടെ സന്ദര്‍ശനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സംഘം ഇപ്പോള്‍ അസമിലാണുള്ളത്.
കഴിഞ്ഞ തവണ പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. അസമില്‍ രണ്ട് ഘട്ടങ്ങളായും കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായും വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം വിവിധ സംസ്ഥാനങ്ങളില്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 21-ന് കേരളത്തിലെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
തുടര്‍ച്ചയായ മൂന്നാം ടേമിനായി ഇടതുപക്ഷവും ഒരു ദശാബ്ദത്തിനു ശേഷം അധികാരം തിരിച്ചു പിടിക്കാന്‍ യുഡിഎഫും രണ്ടക്കത്തിലേറെ സീറ്റുകള്‍ പിടിച്ചു നിര്‍ണായക ശക്തിയാകാന്‍ എന്‍ഡിഎയും അണിയറയില്‍ തന്ത്രങ്ങള്‍ ഒരുക്കുകയാണ്.