കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തില്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ 'കണ്ണടച്ചെന്ന' ആരോപണത്തിലാണ് മെട്രോപോളിറ്റന്‍ പോലീസിന്റെ കണ്ണുരുട്ടല്‍. എന്നാല്‍ ആന്‍ഡ്രൂവിന്റെ 'സ്ത്രീ ഇടപാടുകള്‍' ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് ഒരു മുന്‍ ഓഫീസര്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ലിറ്റില്‍ സെന്റ് ജെയിംസിലെ പീഡനവങ്ങള്‍ക്ക് റോയല്‍റ്റി & സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷന്‍ കമ്മാന്‍ഡിലെ ചില അംഗങ്ങള്‍ സാക്ഷികളായെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ദ്വീപിലേക്ക് ആന്‍ഡ്രൂവിന്റെ സുരക്ഷാ സംഘം രണ്ട് തവണയെങ്കിലും യാത്ര ചെയ്തിരുന്നു. എപ്സ്റ്റീന്റെ കുപ്രശസ്തമായ ലോലിതാ എക്‌സ്പ്രസിലായിരുന്നു ഇതിലൊരു യാത്ര.
'എപ്സ്റ്റീന്‍ ദ്വീപില്‍ ആന്‍ഡ്രൂവിന്റെ സുരക്ഷാ സംഘം എന്താണ് കണ്ടതെന്നത് ചോദ്യമാണ്. ഇവര്‍ ആന്‍ഡ്രൂവിന്റെ കുറ്റകൃത്യങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് ഉറപ്പില്ല. എന്നാല്‍ ചില സുരക്ഷാ അംഗങ്ങള്‍ക്ക് ദ്വീപിലെ കാഴ്ചകള്‍ക്ക് നേരെ കണ്ണടയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് ആശങ്കയുണ്ട്', ഒരു മുന്‍ മെറ്റ് ഓഫീസര്‍ പറഞ്ഞു.
മുന്‍ രാജകുമാരനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത വിര്‍ജിനിയ ജിഫ്രെ ഇതിലൊരു ഇരയാണെന്ന് സംശയം ഉയരുന്നുണ്ട്. ദ്വീപില്‍ ഉള്‍പ്പെടെ മൂന്ന് തവണ തന്നെ ആന്‍ഡ്രൂ പീഡിപ്പിച്ചെന്ന് ജിഫ്രെ വെളിപ്പെടുത്തിയിരുന്നു. 1998-ല്‍ എപ്സ്റ്റീന്‍ വാങ്ങിയ ദ്വീപിലേക്ക് മനുഷ്യക്കടത്ത് നടത്തിച്ച് എത്തിച്ച നിരവധി പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയായെന്നാണ് ആരോപണം.