കോവിഡ് മഹാമാരിക്കാലത്ത് പഠനസൗകര്യങ്ങള്‍ ലഭിച്ചില്ലെന്നാരോപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഉള്‍പ്പെടെ ഏകദേശം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ നിയമനടപടിയുമായി മുന്നോട്ട്. 'സ്റ്റുഡന്റ് ഗ്രൂപ്പ് ക്ലെയിം' എന്ന പേരില്‍ നടക്കുന്ന ഈ കേസില്‍ ഈ ആഴ്ച മാത്രം 30,000 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി അഭിഭാഷകര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍ (യു.സി.എല്‍) 6,500 മുന്‍ വിദ്യാര്‍ത്ഥികളുമായി ധാരണയിലെത്തിയതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ വിഷയത്തില്‍ കക്ഷി ചേര്‍ന്നത് . ധാരണാ വ്യവസ്ഥകള്‍ രഹസ്യമാണെങ്കിലും 21 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യു.സി.എല്‍ സമ്മതിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍വകലാശാല ഉത്തരവാദിത്വം സമ്മതിച്ചിട്ടില്ല.
ഉപഭോക്തൃ നിയമപ്രകാരം, വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണകാല ക്ലാസ് മുറി പഠനത്തിനും ക്യാമ്പസ് സൗകര്യങ്ങള്‍ക്കും ഫീസ് നല്‍കിയിട്ടും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പഠനം ഓണ്‍ലൈന്‍ രീതിയിലേക്കും കാമ്പസുകള്‍ അടച്ചിടലിലേക്കും മാറിയതുകൊണ്ട് സേവനം കുറഞ്ഞുവെന്നാണ് വാദം. സാധാരണയായി ഓണ്‍ലൈന്‍ കോഴ്സുകളുടെ ഫീസ് നേരിട്ടുള്ള പഠനത്തേക്കാള്‍ 25-50% വരെ കുറവാണെന്നും അതിനാല്‍ 'ന്യായമായ സാമ്പത്തിക നഷ്ടപരിഹാരം' ആവശ്യപ്പെടുന്നതാണെന്നും അഭിഭാഷകര്‍ പറയുന്നു. അസേഴ്സണ്‍, ഹാര്‍കസ് പാര്‍ക്കര്‍ എന്നീ നിയമസ്ഥാപനങ്ങളിലെ അഭിഭാഷകര്‍ ആണ് വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്നത്.
ഇതിനകം ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെ 36 സര്‍വകലാശാലകള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ബാത്ത്, ബ്രിസ്റ്റല്‍, കാര്‍ഡിഫ്, എക്സിറ്റര്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ലീഡ്സ്, ലിവര്‍പൂള്‍, വാര്‍വിക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സര്‍വകലാശാലാ മേഖലയ്ക്ക് ഈ നീക്കം വലിയ ആഘാതമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ കോവിഡ് കാലത്തെ പഠന നഷ്ടം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ നിയമ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.