ബ്രിട്ടീഷ് രാജകുടുംബത്തെയും രാഷ്ട്രീയ ഭരണ സിരാകേന്ദ്രങ്ങളേയും ഒരു പോലെ ഞെട്ടിച്ചുകൊണ്ട് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറെ രാജകീയ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ ലേബര്‍ സര്‍ക്കാര്‍ ശക്തമാക്കി. മോശം പെരുമാറ്റം, ലൈംഗീക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം എന്നീ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം നേരിടവേയാണ് ആന്‍ഡ്രൂവിനെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പ്രതിരോധ മന്ത്രി ലൂക്ക് പോളാര്‍ഡ് ആണ് ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ എപ്സ്റ്റീന്‍ വിവാദത്തെ തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ രാജകുമാരന്‍ എന്ന പദവിയും മറ്റ് സൈനിക ബഹുമതികളും ചാള്‍സ് രാജാവ് റദ്ദാക്കിയിരുന്നു. എങ്കിലും നിലവിലെ നിയമമനുസരിച്ച് ബ്രിട്ടീഷ് സിംഹാസനത്തിലേക്കുള്ള എട്ടാമത്തെ അവകാശിയാണ് ആന്‍ഡ്രൂ. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ നിര്‍മ്മാണം.
11 മണിക്കൂര്‍ ആന്‍ഡ്രൂവിനെ കസ്റ്റഡിയിലെടുത്താണ് പൊലീസ് വിവരങ്ങള്‍ തേടിയത്. അന്വേഷണ ഫലം എന്തായാലും അദ്ദേഹത്തെ പുറത്താക്കുന്നതാണ് ശരിയായ നടപടിയെന്ന് പ്രതിരോധ മന്ത്രി ലൂക്ക് പോളാര്‍ഡ് പറഞ്ഞു. സിംഹാസന പിന്തുടര്‍ച്ചാവകാശത്തില്‍ മാറ്റം വരുത്തുക എന്നത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ലളിതമായ നടപടിയല്ല. ഇതിനായി പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കുകയും രാജാവിന്റെ ഔദ്യോഗിക അനുമതി ലഭിക്കുകയും വേണം. ചാള്‍സ് രാജാവ് രാഷ്ട്ര തലവനായിരിക്കുന്ന കാനഡ, ഓസ്‌ട്രേലിയ, ജമൈക്ക, ന്യൂസിലന്‍ഡ് തുടങ്ങി 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളും ഈ മാറ്റത്തെ ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ട്.
കൊട്ടാരം വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ലേബര്‍ സര്‍ക്കാരുമായി ചേര്‍ന്ന് കൊട്ടാരം ഇതിനായുള്ള നീക്കം നടടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് ചരിത്രത്തില്‍ മുമ്പ് പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് നീക്കം ചെയ്തത് 1936 ലാണ്. അമേരിക്കന്‍ സ്വദേശിയായ വാലിസ് സിംപ്‌സണെ വിവാഹം കഴിക്കുന്നതിനായി എഡ്വേര്‍ഡ് എട്ടാമന്‍ രാജാവ് അധികാരം ഒഴിഞ്ഞപ്പോഴായിരുന്നു ഇത്.