യുകെയില്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടുന്ന വിദേശികളെയും, അപേക്ഷകള്‍ പരാജയപ്പെട്ട അഭയാര്‍ത്ഥികളെയും വേഗത്തില്‍ നാടുകടത്താനുള്ള പദ്ധതിയുമായി ഹോം സെക്രട്ടറി. മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗപ്പെടുത്തി നാടുകടത്തല്‍ തടയുന്നത് ഒഴിവാക്കാനായി അപ്പീല്‍ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ഈ നാടുകടത്തല്‍ പൂര്‍ത്തിയാക്കാനാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നീക്കം.
അഭയാര്‍ത്ഥി അപേക്ഷകള്‍ തള്ളിയാല്‍ ഇവരെ നീക്കം ചെയ്യുകയും, സ്വന്തം നാട്ടില്‍ എത്തിയ ശേഷം മാത്രം അപ്പീല്‍ നല്‍കാനുമുള്ള പദ്ധതിയാണ് ഹോം സെക്രട്ടറി തയ്യാറാക്കുന്നത്. അപേക്ഷ തള്ളിയ അഭയാര്‍ത്ഥികളുടെ അപ്പീല്‍ ബാക്ക്‌ലോഗ് 100,000 കടന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് പദ്ധതികള്‍ കടുപ്പമാക്കുന്നത്. ഇവരില്‍ പലരെയും നികുതിദായകരുടെ ചെലവില്‍ ഹോട്ടലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അഭയാര്‍ത്ഥിത്വം പരാജയപ്പെട്ടാല്‍ ഇന്ത്യ ഉള്‍പ്പെടെ സുരക്ഷിത രാജ്യങ്ങളിലേക്കാണ് ഇവരെ നാടുകടത്തുക. ഇന്ത്യക്ക് പുറമെ ബ്രസീല്‍, നൈജീരിയ, കെനിയ, ഘാന, അല്‍ബേനിയ, യുക്രൈന്‍ തുടങ്ങിയ 25 രാജ്യങ്ങളും സുരക്ഷിത പട്ടികയിലുണ്ട്.
അതേസമയം, ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ മുന്‍ ഉപപ്രധാനമന്ത്രിയും, ലേബര്‍ നേതൃപദവി മോഹിയുമായ ആഞ്ചെല റെയ്‌നര്‍ രംഗത്തുണ്ട്. ഏകദേശം 50 ലേബര്‍ എംപിമാര്‍ ഷബാന മഹ്മൂദിന്റെ കടുത്ത നയങ്ങള്‍ക്കെതിരെ രംഗത്തുണ്ട്.
എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന രാജ്യത്തെ ജനങ്ങളുടെ നികുതിപണം വിദേശ ക്രിമിനലുകളെയും, അഭയാര്‍ത്ഥിത്വം പരാജയപ്പെട്ടവരെയും തീറ്റിപ്പോറ്റാന്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്ന് അഭയാര്‍ത്ഥി മന്ത്രി അലക്‌സ് നോറിസ് ചൂണ്ടിക്കാണിച്ചു.
ചെങ്കോട്ട സീറ്റുകളില്‍ നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിക്ക് പിന്തുണയേറുന്നത് തടയാനാണ് മഹ്മൂദ് നയങ്ങള്‍ പ്രഖ്യാപിച്ചത്. ലേബര്‍ പാര്‍ട്ടിയിലെ ഇടത് എംപിമാരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന റെയ്‌നര്‍ ഈ നയങ്ങള്‍ കുടിയേറ്റക്കാരുടെ ഭാവിയെ ആശങ്കയിലാക്കുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്.
എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരായ നീക്കങ്ങളെ ഹോം സെക്രട്ടറി അംഗീകരിക്കില്ലെന്നാണ് ഇവരുടെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നത്. 'എന്റെ പണിയെടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ ജോലി ഞാന്‍ ചെയ്യില്ലെന്ന്', മഹ്മൂദ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് വിവരം.