നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി
വായ്പ തട്ടിപ്പ് നടത്തി യുകെയിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി. ഇതോടെ നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഏജന്‍സി നീക്കങ്ങള്‍ വേഗത്തിലാക്കാം. താന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയാകും എന്നായിരുന്നു നീരവിന്റെ വാദം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിനൊന്നായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി രാജ്യം വിട്ട് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. പിഎന്‍ബി അഴിമതി പുറത്തുവരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്. തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും ചേര്‍ന്ന് 14000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്നാണ് റിപ്പോര്‍ട്ട്.
2018 മുതല്‍ സിബിഐയുടെ നേതൃത്വത്തില്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുന്‍പ് തന്നെ യുകെ കോടതികള്‍ ഇയാളെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ ജയിലുകളിലെ സൗകര്യങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ കോടതി അംഗീകരിച്ചിരുന്നു.
2025 ഓഗസ്റ്റില്‍ ഇയാളെ കൈമാറുന്നതിന് തടസമായിരുന്ന ചില നിയമപരമായ തടസ്സങ്ങള്‍ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെളിവുകള്‍ ഉണ്ടെന്ന് വാദിച്ച് കേസ് വീണ്ടും തുറക്കാന്‍ നീരവ് മോദി ശ്രമിച്ചത്.
ഇന്ത്യയിലെത്തിയാല്‍ പീഡിപ്പിക്കപ്പെടുമെന്നും ജീവന് ഭീഷണിയുണ്ടെന്നും ഇന്ത്യന്‍ ജയില്‍ സംവിധാനം മോശമാണെന്നും നീരവ് മോദി വാദിച്ചു. ഭണ്ഡാരി കേസിലെ നിരീക്ഷണങ്ങളും ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2024-ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടും ഇയാള്‍ കോടതിയില്‍ ഉദ്ധരിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും മുന്‍പത്തെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.