സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
സഹപ്രവര്‍ത്തകയായ 61 കാരിയെ ആവര്‍ത്തിച്ച് 'ആന്റി' എന്ന് വിളിച്ചതിന് 1.80 ലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജീവനക്കാരിയായ എല്‍സ എസ്റ്റീവ്‌സിന്റെ പരാതിയിലാണ് നടപടി. എംപ്ലോയ്മെന്റ് ട്രൈബ്യൂണലാണ് വിധിച്ചത്. സഹപ്രവര്‍ത്തകനായ യുവാവ് പലതവണ വിലക്കിയിട്ടും നിരന്തരം തന്നെ ആന്റി എന്ന് സംബോധന ചെയ്യുന്നതായി 61- കാരി ആരോപിച്ചു. താന്‍ ബഹുമാനപൂര്‍വമാണ് ഇങ്ങനെ വിളിച്ചതെന്ന സഹപ്രവര്‍ത്തകന്റെ വാദം ട്രിബുണല്‍ അംഗീകരിച്ചില്ല.
തന്റെ പ്രായത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് എല്‍സ പരാതി നല്‍കിയത്. പേര് വിളിക്കണമെന്ന് പലതവണ നിര്‍ദേശിച്ചിട്ടും ആന്റിയെന്ന് വിളിക്കുന്നത് ചാള്‍സ് നിര്‍ത്തിയില്ല. കൂടാതെ ലിപ്സ്റ്റിക് ഇടുന്നതില്‍ പരിഹസിക്കുകയും ചെയ്തതായി 61-കാരി ആരോപിച്ചു. തുടര്‍ന്ന് 2023-ല്‍ ചാള്‍സിന്റെ പെരുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പരാതി നല്‍കി. മാനസികമായി തന്നെ വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി എല്‍സ പരാതിയില്‍ പറഞ്ഞു.
പ്രായമായ സ്ത്രീകളെ ബഹുമാനിക്കുന്നത് തന്റെ നാടായ ഘാനയിലെ സംസ്‌കാരമാണെന്ന് ചാള്‍സ് ഓപ്പോങ് വാദിച്ചു. എന്നാല്‍, ഉത്തരവാദിത്തമുള്ള ഒരു സ്റ്റാഫ് നഴ്സ് എന്ന നിലയില്‍ ചാള്‍സ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ചാള്‍സിന്റെ വാദങ്ങള്‍ പൊള്ളയാണെന്നും കണ്ടെത്തി.
സംസ്‌കാര സൂചകമായി ആന്റി എന്ന് വിളിക്കുന്നത് മറുവശത്തുള്ള വ്യക്തിക്ക് അരോചകവും ഇഷ്ടക്കേട് ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ആവര്‍ത്തിക്കുന്നത് തെറ്റാണെന്നും ജഡ്ജി വ്യക്തമാക്കി. 2022-ലാണ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി എല്‍സ എസ്റ്റീവ്‌സ് ജോലിയില്‍ പ്രവേശിച്ചത്.