ഇറാനെതിരായ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അപ്രതീക്ഷിത ലാഭം നേടുന്ന കമ്പനികളില്‍ നികുതി വര്‍ധിപ്പിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വിവിധ ചാരിറ്റികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള ഒരു കൂട്ടായ്മയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക ആഘാതങ്ങളും മൂലം ബാങ്കുകള്‍, എനര്‍ജി കമ്പനികള്‍, പ്രതിരോധ മേഖല, കൃഷി വ്യാപാര സ്ഥാപനങ്ങള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് വലിയ ലാഭം ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര സഹായത്തിനായി ഈ നികുതി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും റീവ്‌സിനും അയച്ച തുറന്ന കത്തില്‍, ഈ അധിക നികുതി വഴി ലഭിക്കുന്ന വരുമാനം സാധാരണ ജനങ്ങള്‍ക്ക് ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉപയോഗിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇത് രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഭാവിയിലെ സാമ്പത്തിക ആഘാതങ്ങള്‍ നേരിടാനും സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
നോര്‍ത്ത് സീ എണ്ണ-വാതക കമ്പനികളിലെ എനര്‍ജി പ്രോഫിറ്റ് ലവി ഏര്‍പ്പെടുത്തുകയും മറ്റു മേഖലകളിലും സമാന നികുതി കൊണ്ടുവരുകയും ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍, യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഈ നികുതി കുറയ്ക്കാന്‍ റീവ്‌സ് ആലോചിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഇതിനിടെ, യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നതു അനുവദിക്കില്ലെന്ന് റീവ്‌സ് മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിയ്ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.
മേയ് മാസത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും കമ്പനികളുടെ ലാഭം നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്. ചില നേതാക്കള്‍ എനര്‍ജി കമ്പനികളുടെ ലാഭത്തിന് പരിധി നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.