ഇറാന്‍ യുദ്ധം തുടരുകയാണെങ്കില്‍ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകും ; ജിപി ക്ലിനിക്കുകളിലേയും ഫാര്‍മസികളിലും മരുന്നുകള്‍ക്ക് വില ഉയരാന്‍ സാധ്യത ; എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തില്‍
ഇറാന്‍- യുഎസ്, ഇസ്രായേല്‍ യുദ്ധം തുടരുകയാണെങ്കില്‍, ബ്രിട്ടനില്‍ വേദന സംഹാരി മരുന്നുകള്‍ മുതല്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വരെ ക്ഷാമം നേരിടേണ്ടി വരാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ പ്രതിസന്ധി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തു ഉപയോഗിക്കുന്ന മരുന്നുകളില്‍ ഏകദേശം 25% മാത്രമാണ് ആഭ്യന്തരമായി നിര്‍മ്മിക്കുന്നത്. ഏകദേശം മൂന്നില്‍ ഒരു ഭാഗം ഇന്ത്യയില്‍ നിന്നുമാണ് എത്തുന്നത്. ബാക്കി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.
ആഗോള വിതരണ ശൃംഖലയില്‍ വലിയ തടസ്സങ്ങളാണ് യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. എണ്ണ, വാതകം, വളങ്ങള്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഇതിനകം ബാധിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ആഘാതം ആരോഗ്യരംഗത്തേക്കും വ്യാപിക്കുമെന്ന ആശങ്ക ഉയരുന്നു.
മൂഡീസ് വിശകലന സ്ഥാപനത്തിലെ വിദഗ്ധനായ ഡേവിഡ് വീക്‌സ് ഈ സാഹചര്യത്തെ ''പര്‍ഫെക്റ്റ് സ്റ്റോം'' എന്നാണ് വിശേഷിപ്പിച്ചത്. പ്രധാന വ്യാപാര മാര്‍ഗമായ ഹോര്‍മൂസ് അടച്ചുപൂട്ടപ്പെട്ടതും, ലോകത്തിന് ജനറിക് മരുന്നുകളുടെ വലിയൊരു വിഹിതം നിര്‍മ്മിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിതരണവും തടസ്സപ്പെടുന്നതും പ്രശ്‌നം ഗുരുതരമാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മരുന്നുകളുടെ ഗതാഗതത്തിലും വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ദുബായ്, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ, കമ്പനികള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുന്നു. പലരും ഇപ്പോള്‍ കടല്‍ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നതിനാല്‍ വിതരണ സമയം നീളുകളാണ്.
മെഡിസിന്‍ യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സാമുവല്‍സ് പറഞ്ഞു: 'ഇപ്പോള്‍ പ്രതിസന്ധി നിലവിലില്ലെങ്കിലും സ്ഥിതി ഗൗരവമുള്ളതാണ്.' സാധാരണയായി വിതരണക്കാര്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ച വരെയുള്ള സ്റ്റോക്കാണ് കൈവശമുള്ളത്. യുദ്ധം നീണ്ടാല്‍ അതിനുശേഷം ക്ഷാമം തുടങ്ങാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുദ്ധത്തെ തുടര്‍ന്ന് എയര്‍ ഫ്രെയ്റ്റ് ചെലവ് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. എന്‍എച്ച്എസ് ഉപയോഗിക്കുന്ന മരുന്നുകളില്‍ അഞ്ചില്‍ ഒന്ന് വിമാന മാര്‍ഗമാണ് എത്തുന്നത്. ഇപ്പോള്‍ കമ്പനികള്‍ ഈ ചെലവ് സഹിക്കുന്നുണ്ടെങ്കിലും, ഇത് ദീര്‍ഘകാലം തുടരാനാവില്ലെന്നാണ് വിലയിരുത്തല്‍. ആശുപത്രികളുമായി ദീര്‍ഘകാല വിലകരാറുകള്‍ ഉള്ളതിനാല്‍ അവിടെ ഉടന്‍ വില ഉയരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ജിപി ക്ലിനിക്കുകള്‍ക്കും ഫാര്‍മസികള്‍ക്കും വിതരണം ചെയ്യുന്ന മരുന്നുകളുടെ വില ഉയരാന്‍ സാധ്യതയുണ്ട്. മരുന്നുകള്‍ക്കായി കൂടുതലായി ഇറക്കുമതിയെ ആശ്രയിക്കുമ്പോള്‍ കനത്ത തിരിച്ചടിയാണ് രാജ്യം നേരിടാനൊരുങ്ങുന്നത്.