യു.കെ.വാര്‍ത്തകള്‍

യുദ്ധം നീണ്ടാല്‍ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകും; ജിപി ക്ലിനിക്കുകളിലും ഫാര്‍മസികളിലും മരുന്നു വില ഉയരാന്‍ സാധ്യത

ഇറാന്‍ യുദ്ധം തുടരുകയാണെങ്കില്‍ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകും ; ജിപി ക്ലിനിക്കുകളിലേയും ഫാര്‍മസികളിലും മരുന്നുകള്‍ക്ക് വില ഉയരാന്‍ സാധ്യത ; എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തില്‍
ഇറാന്‍- യുഎസ്, ഇസ്രായേല്‍ യുദ്ധം തുടരുകയാണെങ്കില്‍, ബ്രിട്ടനില്‍ വേദന സംഹാരി മരുന്നുകള്‍ മുതല്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വരെ ക്ഷാമം നേരിടേണ്ടി വരാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ പ്രതിസന്ധി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തു ഉപയോഗിക്കുന്ന മരുന്നുകളില്‍ ഏകദേശം 25% മാത്രമാണ് ആഭ്യന്തരമായി നിര്‍മ്മിക്കുന്നത്. ഏകദേശം മൂന്നില്‍ ഒരു ഭാഗം ഇന്ത്യയില്‍ നിന്നുമാണ് എത്തുന്നത്. ബാക്കി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.

ആഗോള വിതരണ ശൃംഖലയില്‍ വലിയ തടസ്സങ്ങളാണ് യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. എണ്ണ, വാതകം, വളങ്ങള്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഇതിനകം ബാധിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ആഘാതം ആരോഗ്യരംഗത്തേക്കും വ്യാപിക്കുമെന്ന ആശങ്ക ഉയരുന്നു.

മൂഡീസ് വിശകലന സ്ഥാപനത്തിലെ വിദഗ്ധനായ ഡേവിഡ് വീക്‌സ് ഈ സാഹചര്യത്തെ ''പര്‍ഫെക്റ്റ് സ്റ്റോം'' എന്നാണ് വിശേഷിപ്പിച്ചത്. പ്രധാന വ്യാപാര മാര്‍ഗമായ ഹോര്‍മൂസ് അടച്ചുപൂട്ടപ്പെട്ടതും, ലോകത്തിന് ജനറിക് മരുന്നുകളുടെ വലിയൊരു വിഹിതം നിര്‍മ്മിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിതരണവും തടസ്സപ്പെടുന്നതും പ്രശ്‌നം ഗുരുതരമാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മരുന്നുകളുടെ ഗതാഗതത്തിലും വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ദുബായ്, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ, കമ്പനികള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുന്നു. പലരും ഇപ്പോള്‍ കടല്‍ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നതിനാല്‍ വിതരണ സമയം നീളുകളാണ്.

മെഡിസിന്‍ യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സാമുവല്‍സ് പറഞ്ഞു: 'ഇപ്പോള്‍ പ്രതിസന്ധി നിലവിലില്ലെങ്കിലും സ്ഥിതി ഗൗരവമുള്ളതാണ്.' സാധാരണയായി വിതരണക്കാര്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ച വരെയുള്ള സ്റ്റോക്കാണ് കൈവശമുള്ളത്. യുദ്ധം നീണ്ടാല്‍ അതിനുശേഷം ക്ഷാമം തുടങ്ങാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുദ്ധത്തെ തുടര്‍ന്ന് എയര്‍ ഫ്രെയ്റ്റ് ചെലവ് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. എന്‍എച്ച്എസ് ഉപയോഗിക്കുന്ന മരുന്നുകളില്‍ അഞ്ചില്‍ ഒന്ന് വിമാന മാര്‍ഗമാണ് എത്തുന്നത്. ഇപ്പോള്‍ കമ്പനികള്‍ ഈ ചെലവ് സഹിക്കുന്നുണ്ടെങ്കിലും, ഇത് ദീര്‍ഘകാലം തുടരാനാവില്ലെന്നാണ് വിലയിരുത്തല്‍. ആശുപത്രികളുമായി ദീര്‍ഘകാല വിലകരാറുകള്‍ ഉള്ളതിനാല്‍ അവിടെ ഉടന്‍ വില ഉയരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ജിപി ക്ലിനിക്കുകള്‍ക്കും ഫാര്‍മസികള്‍ക്കും വിതരണം ചെയ്യുന്ന മരുന്നുകളുടെ വില ഉയരാന്‍ സാധ്യതയുണ്ട്. മരുന്നുകള്‍ക്കായി കൂടുതലായി ഇറക്കുമതിയെ ആശ്രയിക്കുമ്പോള്‍ കനത്ത തിരിച്ചടിയാണ് രാജ്യം നേരിടാനൊരുങ്ങുന്നത്.

  • ഫാ ജോസഫ് നരിക്കുഴിയ്ക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം
  • ഇറാന്‍ യുദ്ധം; ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ക്ക് തയാറെടുക്കണം; പ്രവൃത്തി ദിനങ്ങള്‍ നാലാകും
  • അധിക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ സ്‌കൂളുകളില്‍ സ്റ്റാഫ് ക്ഷാമം
  • ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ
  • യുകെയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം നിയന്ത്രണം
  • നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും
  • യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി, ടെസ്‌കോ പമ്പ് കാലി
  • യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം
  • ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി
  • നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions