കവര്‍ച്ചാ കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടി കുറ്റം ചുമത്തി ശിക്ഷ വാങ്ങി നല്‍കുന്നതില്‍ ബ്രിട്ടീഷ് പോലീസ് വന്‍ പരാജയമാണെന്ന് കണക്കുകള്‍. രാജ്യത്ത് നടക്കുന്ന കവര്‍ച്ചാ കേസുകളില്‍ 92 ശതമാനവും പരിഹരിക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയാണ്.
ബ്രിട്ടനിലെ പല ഭാഗത്തും കവര്‍ച്ചകള്‍ കുറ്റമല്ലാതാകുന്ന സ്ഥിതിയാണെന്ന് എംപിമാരും, പോലീസിംഗ് വിദഗ്ധരും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും ഭൂരിഭാഗം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും തുമ്പ് പോലും കിട്ടിയില്ലെന്ന ഔദ്യോഗിക കണക്കുകള്‍ പോലീസ് സേനയ്ക്ക് നാണക്കേടാണ്.
200,000 കേസുകള്‍ അന്വേഷിച്ചപ്പോള്‍ 92 ശതമാനം കേസുകളിലും ഫലമുണ്ടായില്ല. ദിവസേന 393 കേസുകള്‍ വീതം എഴുതിത്തള്ളിയപ്പോള്‍, 143000 കേസുകളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ അവസാനിച്ചത്.
കുറ്റകൃത്യം നടക്കുന്ന അതേ മാസം തന്നെ തെളിവില്ലാതെ കേസ് അവസാനിപ്പിക്കാന്‍ പോലീസ് സേനകള്‍ തിടുക്കം കാണിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും കേസ് തെളിയിക്കാതെ അവസാനിക്കുന്ന കുപ്രശസ്തി നേടിയത് നോര്‍ത്ത് ലണ്ടനിലെ കോളിന്‍ഡേലാണ്. തലസ്ഥാനത്തെ പത്തില്‍ ഏഴിടത്തും പ്രതികളെ പിടിക്കാന്‍ പോലീസിന് താല്‍പര്യമില്ല.
പ്രതികളെ തിരിച്ചറിഞ്ഞ 27,500 കേസുകളില്‍ പ്രോസിക്യൂഷനിലേക്ക് നയിക്കാന്‍ പോലീസിന് സാധിച്ചതുമില്ല. 400 കേസുകള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും വിധിച്ചു. കവര്‍ച്ചകളുടെ ഹോട്ട്‌സ്‌പോട്ട് ഇപ്പോഴും ലണ്ടന്‍ തന്നെയാണ്. കോളിന്‍ഡേല്‍, ടോറ്റെറിഡ്ജ് & വുഡ്‌സൈഡ്, ആബെ റോഡ്, കോക്ക്‌ഫോസ്‌റ്റേഴ്‌സ്, മെയ്ഡാ വെയില്‍, ന്യൂ ക്രോസ് എന്നിങ്ങനെയുള്ള ബറോകളില്‍ ഒരു കേസ് പോലും തെളിഞ്ഞിട്ടില്ല.
ഫോണ്‍ മോഷണങ്ങളില്‍ 1 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ലീഡ്‌സിലാണ് കവര്‍ച്ചാ പ്രോസിക്യൂഷനുകള്‍ ഏറ്റവും ദാരുണം. ഹാംപ്ഷയറിലെ ബേസിംഗ്‌സ്റ്റോക്ക്, സ്റ്റീവനേജ് എന്നിവിടങ്ങളിലും പോലീസിന് ഒരു കേസ് പോലും തെളിയിക്കാന്‍ കഴിഞ്ഞില്ല.