പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുകയാണ്. പല സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്കും മത്സരിക്കാന്‍ അനുവാദം നല്‍കാതെ മാറ്റി നിര്‍ത്തിയപ്പോള്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്റ്റാര്‍മര്‍ സ്വന്തം മരുമകള്‍ക്ക് സുരക്ഷിതമായ ഒരു സീറ്റ് ഉറപ്പിച്ചു എന്നതാണ് ആരോപണം. സ്റ്റാര്‍മറുടെ സഹോദരി കാതറിന്‍ സ്വാബേയുടെ മകള്‍ എല്ലി സാന്‍ഡോവറിന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ബെന്‍ഷാം നാനൊര്‍ വാര്‍ഡില്‍ മത്സരിക്കാനുള്ള അവസരം നല്‍കിയത്.
പ്രത്യക്ഷ ആരോപണങ്ങളൊ വിവാദങ്ങളോ ഒന്നും തന്നെയില്ലാതിരിക്കെ യൂനിസ് ഓ ഡെയിം, എനിഡ് മോലിന്യുക്‌സ് എന്നീ രണ്ട് ലേബര്‍ കൗണ്‍സിലര്‍മാര്‍ക്ക് അന്ന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. മാത്രമല്ല, ക്രോയ്‌ഡോണില്‍ അര ഡസനോളം സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്ക് മത്സരിക്കാനുള്ള അവസരവും അന്ന് നിഷേധിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും വംശീയ ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരായിരുന്നു താനും. അതിന്റെ തുടര്‍ച്ചയായിട്ടാണ്, പരമ്പരാഗത പ്രഭുസഭാംഗങ്ങളെ പ്രഭുസഭയില്‍ നിന്നും മാറ്റിയ നയം ആഘോഷമാക്കുന്ന ആഴ്ച്ചയില്‍ തന്നെ സ്റ്റാര്‍മര്‍ക്കെതിരെ സ്വജനപക്ഷപാതിത്തം എന്ന ആരോപണവും ഉയര്‍ന്നത്.
വംശീയ ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെട്ട ഇത്രയധികം കൗണ്‍സിലര്‍മാര്‍ക്ക് വീണ്ടും ഒരു അവസരം നിഷേധിച്ചത് എന്തിനെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നു. കീര്‍ സ്റ്റാര്‍മറുടെ മരുമകള്‍ക്ക് വഴിയൊരുക്കുവാന്‍ അവരെ ബലിയാടാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നുണ്ട്. സ്റ്റാര്‍മര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ തന്റെ കുടുംബവാഴ്ച്ച സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു.