ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലയും പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും കണക്കിലെടുത്ത് ജൂലൈ വരെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. നൂറോളം സര്‍വീസുകള്‍ ആണ് റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
യുദ്ധസംഘര്‍ഷങ്ങള്‍ കാരണം അനേകം അന്താരാഷ്ട്ര വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതുകാരണം ഇന്ധന ഉപയോഗം വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി പ്രവര്‍ത്തന ചെലവ് വര്‍ദ്ധനവും കമ്പനിക്ക് നേരിടേണ്ടതായി വന്നു. ഇക്കാരണങ്ങളാല്‍ ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കാതെ മറ്റുവഴിയില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംപെല്‍ വില്‍സണ്‍ പറഞ്ഞു.
പുതിയ തീരുമാനത്തില്‍ യാത്രക്കാരോടും ജീവനക്കാരോടും കാംപെല്‍ ക്ഷമ ചോദിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും ഹോര്‍മുസ് തുറക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക് എത്താന്‍ കഴിയുമെന്ന് കാംപെല്‍ പ്രതീക്ഷ പങ്കുവച്ചു.
ദിനംപ്രതി 1100 സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ജെറ്റ് ഇന്ധന വില ബാരലിന് 179.46 ഡോളറായി ഉയര്‍ന്നു. ഫെബ്രുവരി അവസാനം 99.40 ഡോളറില്‍ നിന്ന് 80 ശതമാനം വര്‍ദ്ധനവാണുണ്ടായത്. വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളര്‍ കടന്നു.