എകിസ്റ്റു പോളുകളെയും മറികടക്കുന്ന മികച്ച പ്രകടനവുമായി കേരളത്തില്‍ യുഡിഎഫ് പത്തു വര്‍ഷത്തിനുശേഷം ഭരണത്തിലേയ്ക്ക്. വോട്ടെണ്ണനില്‍ പുരോഗമിക്കവേ 102 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറുകയാണ് എല്‍ ഡി എഫ് കേവലം 35 മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 3 മണ്ഡലങ്ങളില്‍ എന്‍ ഡി എ യും മുന്നേറുന്നു. പിണറായി വിജയന്‍ പകുതി സമയം ധര്‍മ്മടത്ത്പിന്നിലാവുന്ന കാഴ്ചയും കണ്ടു. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസന്‍ മന്ത്രിമാരാണ് ഇത്തവണ പിന്നിലായിരിക്കുന്നത്. വി ശിവന്‍കുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍, കെ എന്‍ ബാലഗോപാല്‍ എന്നിവരെല്ലാം പിന്നിലാണ്.
പോസ്റ്റല്‍ ബാലറ്റില്‍ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും വോട്ടിങ് മെഷീന്‍ എണ്ണിയതോടെ യുഡിഎഫ് കുതിപ്പ് തുടങ്ങി. യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്. തകര്‍പ്പന്‍ മുന്നേറ്റമാണ് യുഡിഎഫിന് ലഭിക്കുന്നത്. രമേശ് ചെന്നിത്തല, വി ഡി സതീശന്‍ തുടങ്ങി യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്.
കേരളത്തില്‍ 100ലേറെ സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. ഭരണത്തുടര്‍ച്ച ഉറപ്പെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ. രണ്ടക്ക സീറ്റാണ് എന്‍.ഡി,എ ആദ്യം മുതല്‍ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായാണ് വിധിയെഴുതിയത്. ഇതില്‍ ഫാല്‍ത്ത മണ്ഡലത്തില്‍ റീ പോളിങ് പ്രഖ്യാപിച്ചിരിക്കയാണ്. അതിനാല്‍ 293 ഇടങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്. ഫാല്‍ത്തയില്‍ റീ പോളിങ് മെയ് 21 നാണ്. അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയില്‍ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിന്റെ ഫലമാണ് കാത്തിരിക്കുന്നത്.
ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ കെപിസിസി ആസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് നടത്തിയത്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കടുത്ത ചൂട് പരിഗണിച്ച് ഓഫീസിന് മുന്നില്‍ വലിയ പന്തലും ഫാനുകളും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഫലം തത്സമയം കാണാന്‍ വലിയ എല്‍ഇഡി വാളുകളും സ്ഥാപിച്ചു. വിജയമുറപ്പിച്ച പ്രവര്‍ത്തകര്‍ പായസവും ലഡുവും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. വൈകുന്നേരം ഡിജെ പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. കെപിസിസിയുടെ മുറ്റത്ത് വലിയ എല്‍ഇഡി വാളുകള്‍ സജ്ജമാക്കി നേതാക്കള്‍ ഒരുമിച്ചിരുന്നാണ് ഫലമറിയുന്നത് .
ജയസാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് ചേരും. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന് ദീപാ ദാസ് മുന്‍ഷി അറിയിച്ചു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തു വരുന്നത്. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ക്യുആര്‍ കോഡ് ഉള്ള പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകൾ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ചുമതല സിആര്‍പിഎഫിനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.