കേരള രാഷ്ട്രീയത്തില്‍ പത്തുവര്‍ഷത്തെ 'പിണറായിസം' അറബിക്കടലില്‍ തള്ളി ജനം. വീട്ടില്‍ ചെന്ന് ചോദിക്കാന്‍ പറഞ്ഞവരെ വീട്ടിലിരുത്തിയും അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ തൂക്കിയെറിഞ്ഞും മന്ത്രിമാരെ കൂട്ടത്തോടെ തോല്പിച്ചും ഇടതു മുന്നണിയെ ജനം തിരുത്തുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്. തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചത്. പരാജയം സമ്മതിച്ചുകൊണ്ടുള്ള പ്രതികരണത്തിനു ഫലം വന്ന ദിവസം പിണറായി തയാറായില്ല. പിണറായിയുടെ ധിക്കാരം, ധാര്‍ഷ്ട്യം, ഏകാധിപത്യം എന്നിവയ്ക്കുള്ള ജനത്തിന്റെ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം. അങ്ങനെ പാര്‍ട്ടിയെയും മുന്നണിയെയും തോല്‍വിയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ട 'പരാജയ'നായി പിണറായി.
യുഡിഎഫ് തരംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് പാതി സമയം പിന്നില്‍ നിന്നശേഷം വി.പി. അബ്ദുല്‍ റഷീദിന് മുന്നില്‍ വിയര്‍ത്തു മുന്നിലെത്തിയപ്പോള്‍ മന്ത്രിസഭയിലെ പ്രമുഖരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ് ഒ.ആര്‍.കേളു, ശിവന്‍കുട്ടി, അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, ഗണേഷ് കുമാര്‍ , എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്നിവരെല്ലാം തോറ്റു . എക്‌സിറ്റ് പോള്‍ ഫലം യുഡിഎഫിന് അനുകൂമായപ്പോള്‍ പോലും മന്ത്രിമാര്‍ക്ക് ഇത്ര കനത്ത പരാജയം പ്രവചിച്ചിരുന്നില്ല. എക്‌സിറ്റ് പോളുകളെയും മറികടന്നുകൊണ്ടുള്ള അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലമാണ് കേരളത്തില്‍ലേത്.
അമ്പലപ്പുഴയില്‍ സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ജി. സുധാകരന്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. കണ്ണൂരിലെ പാര്‍ട്ടിക്കോട്ടകളില്‍ പോലും ചെങ്കൊടി താഴ്ത്തിക്കൊണ്ട് സിപിഎം വിമതര്‍ വിജയവഴിയിലാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ തിരിച്ചടികള്‍ കണ്ണൂരിലെ സിപിഎം ആധിപത്യത്തിന് ചരമഗീതമെഴുതുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌തെടുത്ത യുഡിഎഫ് ഏകോപനം അതേ അളവില്‍ കോര്‍ത്തിണക്കിയ വി.ഡി. സതീശന്റെ വിജയം കൂടിയാണ് ഇക്കുറി തെരഞ്ഞെടുപ്പ് വിജയം എന്നതും പ്രസക്തമാണ്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ 'വനവാസത്തിന്' പോകുമെന്ന് പറഞ്ഞ സതീശന്റെ പ്രഖ്യാപനം പോലും അപ്രാപ്യമായി തോന്നിയ അവസ്ഥയില്‍ നിന്നുമാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്.
102 സീറ്റുകളിലാണ് യുഡിഎഫ് വിജയം. പത്ത് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ എല്‍ഡിഎഫ് 35 സീറ്റിലേക്ക് ചുരുങ്ങി. ഈ അവസരത്തില്‍ കേരള നിയമസഭയില്‍ വീണ്ടും താമര വിരിഞ്ഞു. മൂന്ന് സീറ്റുകളിലാണ് ബിജെപി വിജയം നേടിയത്.
മുഖ്യമന്ത്രി ആരാകുമെന്നതിന്റെ പേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് എതിരാളികളുടെ മോഹം. എന്നാല്‍ ആ തീരുമാനം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടാകുമെന്ന് വ്യക്തമാക്കി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഒഴിവാക്കിയിരിക്കുകയാണ് സതീശന്‍.
ഘടകക്ഷികളെ യുഡിഎഫ് സിസ്റ്റത്തിന് കീഴില്‍ നിര്‍ത്താന്‍ കഴിഞ്ഞതും തെരഞ്ഞെടുപ്പില്‍ സുപ്രധാനമായി. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ്-ജെ വിഭാഗവും മികച്ച വിജയമാണ് യുഡിഎഫിന് സംഭാവന ചെയ്തത്. രൂപീകരണം മുതല്‍ ഇടതുപക്ഷം ജയിച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബിജെപിയില്‍ നിന്നും എത്തിയ സന്ദീപ് വാര്യരെ നിര്‍ത്തി വിജയിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.