നാട്ടുവാര്‍ത്തകള്‍

മഹാവിജയം കഴിഞ്ഞു; ഇനി മുഖ്യമന്ത്രിക്കസേരയ്‌ക്കായി ബലാബലം മൂന്നുപേര്‍

തിരുവനന്തപുരം: മൂന്നക്ക സീറ്റുകള്‍ നേടി പതിറ്റാണ്ടുകള്‍ക്കു ശേഷം യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനു ഇനിയുള്ള കടമ്പ മുഖ്യമന്ത്രിക്കസേരയാണ്. കസേരയ്‌ക്കായി ബലാബലം മൂന്നുപേര്‍ രംഗത്തുള്ളത് കെ.പി.സി.സിയ്ക്കും ഹൈക്കമാന്‍ഡിനും ജോലി കൂട്ടും. ജയിച്ച കോണ്‍ഗ്രസ് എം എല്‍ എമാരും എംപിമാരും ഒക്കെ അഭിപ്രായം പറയും. മന്തിമാരോ ഘടകകഷികളുമായുള്ള വകുപ്പ് വിഭജനമോ അല്ല തലവേദന, അത് മുഖ്യമന്ത്രിക്കസേരയായിരിക്കും.

വിജയശില്‍പിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള കെ.സി. വേണുഗോപാല്‍, തള്ളിക്കളയാന്‍ പറ്റാത്ത മുതിര്‍ന്ന നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവര്‍ രംഗത്തുണ്ട്. മുഖ്യമന്ത്രിപദത്തിലേക്കുള്ള ചുവട്‌ ഇതില്‍ ആര്‌ വയ്‌ക്കുമെന്ന ചോദ്യത്തിന്‌ വരുംദിവസങ്ങളില്‍ ചേരുന്ന കെ.പി.സി.സി. യോഗവും ഹൈക്കമാന്‍ഡ്‌ പ്രതിനിധികളുമായുള്ള ചര്‍ച്ചയും ഉത്തരം കണ്ടെത്തും.

യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാടും മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. സ്‌ഥിരതയുള്ള ഭരണം ഉറപ്പാക്കാന്‍ കഴിയുന്ന നേതാവിനെയാകും ലീഗ്‌ പിന്തുണയ്‌ക്കുക. വി.ഡി. സതീശനുമായി ലീഗ്‌ നേതൃത്വത്തിന്‌ അടുത്ത ബന്ധമുണ്ട്‌. അപ്പോഴും, ഹൈക്കമാന്‍ഡ്‌ തീരുമാനം അംഗീകരിക്കുക എന്നതാണ്‌ ലീഗിന്റെ കീഴ്‌വഴക്കം.

കഴിഞ്ഞ അഞ്ച്‌ വര്‍ഷം നിയമസഭയ്‌ക്കുള്ളിലും പുറത്തും സര്‍ക്കാരിനെതിരേ കൃത്യമായ പോരാട്ടം നയിച്ച വി.ഡി. സതീശന്‌ മുഖ്യമന്ത്രി പദവിയില്‍ സ്വാഭാവികമായ അവകാശവാദമുണ്ട്‌. പിണറായി വിജയന്റെ ശൈലിയെ സഭയില്‍ നേരിട്ട്‌ വെല്ലുവിളിക്കുകയും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റുകയും ചെയ്യുന്നതില്‍ സതീശന്‍ വിജയിച്ചു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സതീശന്റെ നേതൃത്വത്തെ നേരത്തെതന്നെ പ്രശംസിച്ചിരുന്നു. സതീശനൊപ്പമാണ്‌ തരൂരിന്റെ മനസ്‌.

അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്‌തനാണ്‌ കെ.സി. വേണുഗോപാല്‍. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേണുഗോപാലിന്റെ പേര്‌ ഹൈക്കമാന്‍ഡിനു മുന്നില്‍ നിര്‍ദേശിച്ചു. കേരളത്തിലെ ജയത്തിന്‌ ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉറപ്പാക്കിയ വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നത്‌ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‌ കരുത്തുപകരുമെന്ന്‌ ഒരു വിഭാഗം വിശ്വസിക്കുന്നു. കോണ്‍ഗ്രസ്‌ എം.എല്‍.എമാരില്‍ വ്യക്‌തമായ ഭൂരിപക്ഷം കെ.സിയ്‌ക്കുണ്ട്‌. കെ.സിയുടെ സ്‌ഥാനാര്‍ഥികള്‍ മിക്കവരും ജയിച്ചു. അവരുള്‍പ്പെടെ കെ.സിക്കായി പരസ്യമായി രംഗത്തുവരും.

മുതിര്‍ന്ന നേതാവ്‌ രമേശ്‌ ചെന്നിത്തലയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു തീരുമാനം പക്ഷേ എളുപ്പമാകില്ല. ഹരിപ്പാട്‌ നിന്ന്‌ വീണ്ടും മികച്ച വിജയം നേടിയ ചെന്നിത്തലയ്‌ക്ക്‌ എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്‌. അര്‍ഹമായ പരിഗണന ലഭിക്കണമെന്ന നിലപാടിലാണ്‌ അദ്ദേഹം. ഡല്‍ഹിയില്‍ നിന്നുള്ള നിരീക്ഷകര്‍ എത്തുന്നതോടെ ഗ്രൂപ്പ്‌ പോര്‌ മറനീക്കി പുറത്തുവരാന്‍ സാധ്യതയുണ്ട്‌. സതീശനും കെ.സിയും തമ്മിലുള്ള അധികാരപ്പോരില്‍ ചെന്നിത്തല ഒത്തുതീര്‍പ്പ്‌ മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട് .

മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്കും മുന്‍ പ്രതിപക്ഷ നേതാവായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്ത ചെന്നിത്തല ഇപ്പോഴല്ലെങ്കില്‍ ഇനിയില്ല എന്ന ബോധ്യത്തിലാണ് രംഗത്തുള്ളത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉണ്ടായ ഫ്ളക്സ് പോര് ഏതുവിധം പരിഹരിക്കപ്പെടും എന്നാണു ഇനി അറിയാനുള്ളത്

  • 21 പേരില്‍ 13 മന്ത്രിമാരും തോറ്റു; തോല്‍പ്പിച്ച 11 പേരും പുതുമുഖങ്ങള്‍
  • ഒടുവില്‍ ഭവാനിപൂരില്‍ മമത അടിതെറ്റി വീണു; തോല്‍വി 15,000ല്‍ അധികം വോട്ടുകള്‍ക്ക്
  • 'പിണറായിസം' അറബിക്കടലില്‍; ജനത്തിന്റെ തൂക്കിയടി
  • ചാത്തന്നൂരില്‍ അട്ടിമറി; താമര വിരിഞ്ഞു മൂന്നെണ്ണം
  • 'സംപൂജ്യരായി' തണ്ടൊടിഞ്ഞു മാണിഗ്രൂപ്പ്; കരുത്തരായി ജോസഫ്‌ ഗ്രൂപ്പ്‌
  • തമിഴ്നാട്ടില്‍ മാസ്സായി വിജയ്; സെഞ്ചുറി തികച്ചു മുന്നില്‍, ഡിഎംകെ സഖ്യം മൂന്നാമത്
  • കേരളത്തില്‍ സെഞ്ചുറി കടന്നു യുഡിഎഫ് തരംഗം, മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
  • പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
  • തെരഞ്ഞെടുപ്പ് കഴിഞ്ഞു; രാജ്യത്ത് ഇന്ധന വില ഇനി ഉയരാന്‍ സാധ്യത; പെട്രോള്‍-ഡീസലിന് 5 വരെ, എല്‍പിജിക്ക് 50 വരെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions