ലേബര്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള പുതിയ പദ്ധതിപ്രകാരം കൗണ്‍സിലുകള്‍ക്ക് പാര്‍ക്കിംഗ് പിഴ ഗണ്യമായി വര്‍ധിപ്പിക്കാനുള്ള അധികാരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വിവാദം ശക്തമാകുന്നു. ലണ്ടന് പുറത്തുള്ള പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് ടിക്കറ്റ് പിഴ 70 പൗണ്ടില്‍ നിന്ന് 160 പൗണ്ടായി ഉയര്‍ത്തുന്ന പരീക്ഷണ പദ്ധതി ബേണ്‍മൗത്തില്‍ നടപ്പിലാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് നടപ്പായാല്‍ ലണ്ടന് പുറത്തുള്ള വാഹനമുടമകള്‍ക്കും തലസ്ഥാന നഗരത്തിലെ ഉയര്‍ന്ന നിരക്കിന് സമാനമായ പിഴ നല്‍കേണ്ട സാഹചര്യമുണ്ടാകും.
'ഖജനാവ് നിറയ്ക്കാന്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയാണ് ഇത്' എന്നതാണ് പ്രധാന വിമര്‍ശനം. വാഹനമുടമകളെ ലക്ഷ്യമിട്ടുള്ള വരുമാനശേഖരണ പദ്ധതിയാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ബേണ്‍മൗത്തിലെ ലിബറല്‍ ഡെമോക്രാറ്റ് നേതൃത്വത്തിലുള്ള കൗണ്‍സിലിനെയും കേന്ദ്ര ലേബര്‍ സര്‍ക്കാരിനെയും വിമര്‍ശിച്ച് റിച്ചാര്‍ഡ് ഹോള്‍ഡന്‍ രംഗത്തെത്തി. വാഹനമുടമകളെ സാമ്പത്തികമായി ഞെക്കിപ്പിഴിയാനുള്ള എളുപ്പ മാര്‍ഗമാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. 'തങ്ങള്‍ എന്നും വാഹനമുടമകള്‍ക്കൊപ്പം നിലകൊള്ളും. ജനങ്ങളുടെ ജീവിതച്ചെലവ് ഇതിനകം ഉയര്‍ന്നിരിക്കെ ഇത്തരത്തിലുള്ള അധിക പിഴ ചുമത്തല്‍ അംഗീകരിക്കാനാകില്ല,' എന്നും ഷാഡോ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പറഞ്ഞു.
പദ്ധതിക്കെതിരെ റിച്ചാര്‍ഡ് റ്റീസെയും ശക്തമായി പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും വാഹനമുടമകളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ പുതിയ വഴികള്‍ തേടുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, ഗതാഗത നിയന്ത്രണവും അനധികൃത പാര്‍ക്കിംഗ് കുറയ്ക്കലുമാണ് ലക്ഷ്യമെന്നാണ് പദ്ധതി അനുകൂലിക്കുന്നവരുടെ വാദം.