ഇറാന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ധന ലഭ്യതയിലെ ഭീതി മൂലം ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വന്‍തോതില്‍ റദ്ദാക്കല്‍ തുടരുന്നു. ഈ മാസം മാത്രം 13,000 വിമാന സര്‍വ്വീസുകളാണ് ഈ മാസം റദ്ദാക്കിയിരിക്കുന്നത്.
ഹാഫ് ടേം ഹോളിഡേയില്‍ നാട്ടിലേക്ക് വരാന്‍ ഉദ്ദേശിച്ച് ടിക്കറ്റെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായി. ഇറാന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ എണ്ണ, ഗ്യാസ് വിതരണം സംബന്ധിച്ച ആശങ്കകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുകയാണ്.
മേയിലെ വിമാന ഷെഡ്യൂളുകളില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് മില്ല്യണ്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതായി ഏവിയേഷന്‍ സ്ഥാപനത്തിന്റെ ഡാറ്റ വെളിപ്പെടുത്തുന്നു. പല വിമാന കമ്പനികളും ചെറിയ വിമാനങ്ങളിലേക്ക് മാറി ജെറ്റ് ഇന്ധനം ലാഭിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളാണ് ആഗോള എണ്ണ വിതരണത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ബ്രിട്ടീഷ് എയര്‍വേസ്, തുര്‍ക്കിഷ് എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ എന്നിങ്ങനെ വിമാന കമ്പനികളാണ് സീറ്റുകള്‍ റദ്ദാക്കി വരുന്നത്. ഇവരുടെ ടിക്കറ്റുകള്‍ എടുത്ത യാത്രക്കാരാണ് അനിശ്ചിതാവസ്ഥയിലായത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയത് മുതല്‍ ജെറ്റ് ഫ്യൂവലിന്റെ വില ഇരട്ടിയിലേറെയാണ് വര്‍ദ്ധിച്ചത്.
യുകെ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനത്തിന്റെ ഏകദേശം 65 ശതമാനം ഇറക്കുമതിയാണ്. ഹോര്‍മുസ് അടച്ചതോടെ പ്രതിസന്ധിയാണ്.
ജൂണോടെ യൂറോപ്പിലാകെ ഇന്ധന ക്ഷാമം ഉണ്ടാകാമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരേ റൂട്ടില്‍ ദിവസേനയുള്ള ചില സര്‍വീസുകള്‍ റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടികളും പുരോഗമിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് സര്‍വീസുകള്‍ റദ്ദാക്കി യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയാണ് പുതിയ രീതി.അസാധാരണ സാഹചര്യം പരിഗണിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന എയര്‍ലൈന്‍സുകളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഏതായാലും യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കല്‍ തിരിച്ചടിയാകും. പ്രത്യേകിച്ച് ഹോട്ടലുകള്‍ ഉള്‍പ്പെടെ ബുക്ക് ചെയ്തവര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കും.