ജനത്തെ വെല്ലുവിളിച്ചു കെ സിയുടെ പിന്‍വാതില്‍ പ്രവേശം
കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷത്തെ നയിച്ച, ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ,
ഒടുക്കം മുന്നണിയെ സെഞ്ചുറിയ്ക്കപ്പുറം എത്തിച്ച വിഡി സതീശനെ പിന്നില്‍ നിന്ന് വീഴ്ത്താനുള്ള കെ സി വേണുഗോപാലിന്റെ നീക്കം ജനത്തോടുള്ള കടുത്ത വെല്ലുവിളി. എ ഐ സിസി ജനറല്‍ സെക്രട്ടറി, ഹൈക്കമാന്‍ഡിന്റെ അടുപ്പക്കാരന്‍, ഗ്രൂപ്പ് നേതാവ് എന്നീ ലേബലിലാണ്, എംപിയായ കെ സി പിന്‍വാതില്‍ പ്രവേശത്തിലൂടെ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നതു. തങ്ങളെ ജയിപ്പിച്ചു വിട്ട ജനത്തിന്റെ മുന്നിലുള്ള ഈ പൊറാട്ടുനാടകം വ്യാപക പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കേന്ദ്രനിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ വി.ഡി. സതീശന്‍ വ്യക്തമാക്കിയതാ യാണ് വിവരം. കേന്ദ്ര നിരീക്ഷകരെയും ഹൈക്കമാന്റിനെയും വെട്ടിലാക്കുന്നതാണ് തീരുമാനം.
നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പ്രചരണം നയിച്ചത് താനാണെന്നും എല്ലാം കഴിഞ്ഞപ്പോള്‍ തഴയുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് പോലുമില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുമാണ് വി.ഡി. സതീശന്റെ നിലപാട്. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനം എടുക്കുക. എംഎല്‍എ മാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാലിനാണ്. എന്നാല്‍ ഘടകകക്ഷികളില്‍ മിക്കവരും പിന്തുണയ്ക്കുന്നത് വി.ഡി. സതീശനെയാണ്. എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം നിരീക്ഷകര്‍ വൈകിട്ട് നാലുമണിക്ക് ശേഷം ഘടകകക്ഷികുമായുള്ള കൂടിക്കാഴ്ച കൂടി വെച്ചിട്ടുണ്ട്. ഈ കാര്യം കൂടി മുഖ്യമന്ത്രി കസേര ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ നിര്‍ണ്ണണായകമായിരിക്കും.
യുഡിഎഫിലെ വലിയ രണ്ടാമത്തെ കക്ഷിയായ മുസ്‌ളീംലീഗ് വി.ഡി. സതീശന് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനവികാരം മാനിക്കണമെന്നാണ് അവര്‍ പറയുന്നത്. പ്രഥമ പരിഗണന നല്‍കുന്നത് എംഎല്‍എ മാരുടെ പിന്തുണയാണെങ്കിലും മുന്നണി എന്ന നിലയില്‍ ഘടകകക്ഷികളുടെ അഭിപ്രായവും ആരായും. എല്ലാ സാധ്യതയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.ജോസഫ് ഗ്രൂപ്പും സതീശനോ ചെന്നിത്തലയോ ആവട്ടെയെന്ന നിലപാടിലാണ്.
മുമ്പ് വി.എസിന് വേണ്ടി ഉയര്‍ന്നത് പോലെയുള്ള പ്രതിഷേധത്തിനും സാധ്യതയുണ്ട്. പലയിടത്തും സതീശന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നതിന് പിന്നാലെ റാന്നി പ്രദേശത്ത് സതീശനെ അനുകൂലിച്ച് പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. എംഎല്‍എമാ രുടേയും ഘടകകക്ഷികളുടെയും തീരുമാനം അറിഞ്ഞ ശേഷം ഡല്‍ഹിക്ക് തിരിച്ചുപോയി വിവരം നിരീക്ഷകര്‍ ഹൈക്കമാന്റിനെ അറിയിക്കും.
രമേശ് ചെന്നിത്തലയും വിഡി സതീശനും ഇന്നോ നാളെയോ ഡല്‍ഹിക്ക് പോകും. ശശി തരൂര്‍, കെ. സുധാകരന്‍, സണ്ണിജോസഫ് അടക്കമുള്ളവരെയും ഡല്‍ഹിക്ക് വിളിച്ചിട്ടുണ്ട്. ഇവരെല്ലാം ചേര്‍ന്നുള്ള യോഗം നടക്കും. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ് .
ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നിന്നായിരിക്കും മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു.
എന്തുവന്നാലും മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. എംഎല്‍എമാരുടെ എണ്ണം മാത്രമാകരുത് പരിഗണനയെന്ന് വി ഡി സതീശന്‍ നിലപാടറിയിച്ചു. മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലായിരുന്നു യോഗം ചേര്‍ന്നത്.
കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ചയില്‍ 46 പേര്‍ കെസി വേണുഗോപാലിനെ പിന്തുണച്ചു. 8 പേര്‍ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേര്‍ മാത്രം. 3 പേര്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.