തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തുവരുമ്പോള്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെ 136 കൗണ്‍സില്‍ ഏരിയകളിലെ വോട്ടര്‍മാര്‍ ബ്രിട്ടന്‍ ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയേല്‍പ്പിക്കുമെന്നു തന്നെയാണ് ആദ്യ ഫലങ്ങളുടെ സൂചന. ഇംഗ്ലണ്ടിലെ 136 മേഖലകളിലും വോട്ടര്‍മാര്‍ സ്റ്റാര്‍മര്‍ക്കും, പാര്‍ട്ടിക്കും ഷോക്ക് നല്‍കുമെന്നാണ് കരുതുന്നത്. സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കും, വെയില്‍സ് സെനെഡിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ ഇതോടൊപ്പം പുറത്തുവരും. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ നിഗല്‍ ഫരാഗിന്റെ റിഫോമിനോട് നോര്‍ത്തേണ്‍, മിഡ്‌ലാന്‍ഡ്‌സ് മേഖലകളില്‍ ലേബറിന് നഷ്ടം നേരിടുന്നുണ്ട്.
ഇതിനകം തന്നെ റെഡ്ഡിച്ച്, ഹാര്‍ട്ടില്‍പൂള്‍, ടാംവര്‍ത്ത്, ടേംസൈഡ് കൗണ്‍സിലുകളുടെ നിയന്ത്രണം ലേബറിന് നഷ്ടമായിട്ടുണ്ട്. ഭൂരിപക്ഷവും റിഫോമിലേക്കാണ് കളംമാറിയത്. ചുവപ്പുകോട്ടയെന്ന പേരില്‍ ലേബര്‍ സുരക്ഷിതമായി കരുതിയ പല കൗണ്‍സിലുകളിലും സമാനമാണ് സ്ഥിതി. പാര്‍ട്ടിയുടെ സ്ഥിരം വോട്ടര്‍മാര്‍ ഇക്കുറി റിഫോമിന് വോട്ട് ചെയ്തുവെന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്.
'ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇടതും-വലതും എന്നതെല്ലാം മറക്കാം, അതൊന്നും ഇനിയില്ല. അതെല്ലാം ജനലിലൂടെ എടുത്ത് പുറത്തിട്ടിരിക്കുകയാണ്', ഫരാഗ് റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചു.
വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും ഹാര്‍ട്ട്‌ലാന്‍ഡ്‌സിലും റിഫോമിന് മുന്നറ്റമുണ്ടാകും. റെഡിച്ച്, ഹാര്‍ട്ട് പൂള്‍, ടാംവര്‍ത്ത്, എക്‌സെറ്റര്‍, ടെയിംസൈഡ്, കൗണ്‍സിലുകളുടെ നിയന്ത്രണം ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായി. റിഫോം യുകെയാണ് വന്‍ നേട്ടമുണ്ടായിരിക്കുന്നത്. ചെഷയറിലെ ഹാള്‍ട്ടന്‍ കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന 16 സീറ്റില്‍ 15ഉം റിഫോം മുന്നിലാണ്. കോര്‍ലി, ലങ്കാഷെയര്‍, മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ്, മേഴ്‌സിഡൈസിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പല സീറ്റുകളും ലേബറില്‍ നിന്ന് റിഫോം യുകെ പിടിച്ചെടുത്തു.
സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉയരുന്നത്. ഗ്രീന്‍സും വലിയ നേട്ടം കൊയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍മര്‍ക്കും, ലേബര്‍ പാര്‍ട്ടിക്കും ഇത് ക്ഷീണമാകുമെങ്കിലും ഇത് ബ്രിട്ടനിലെ കുടിയേറ്റക്കാരെ സംബന്ധിച്ച് ആശ്വാസമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ പിടിവാശിക്ക് അന്ത്യം കുറിയ്ക്കുമെന്നാണ് സൂചന. യുകെയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ പത്ത് വര്‍ഷത്തെ യോഗ്യത വേണ്ടിവരുമെന്നാണ് ഇമിഗ്രേഷന്‍ പരിഷ്‌കരണത്തിലെ പ്രധാന ഭാഗം. ഇത് കെയര്‍ ഹോമുകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യാനെത്തിയ മലയാളി സമൂഹത്തിന് കനത്ത തിരിച്ചടിയാണ്.
ഗ്രീന്‍ പാര്‍ട്ടി നേട്ടം കൊയ്യുന്ന സാഹചര്യം ഉപയോഗപ്പെടുത്തി ഈ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ തിരുത്തല്‍ വരുത്താനാണ് ചില ഇടത് ലേബര്‍ എംപിമാരുടെ പദ്ധതി. നിലവില്‍ അഞ്ച് വര്‍ഷത്തെ യോഗ്യതയാണ് പിആറിന്റെ ഭാഗമായി പത്താക്കി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ രാജ്യത്തുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കാനാണ് എംപിമാര്‍ സമ്മര്‍ദം ചെലുത്തുക.
മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പോലും ഈ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. കടുത്ത നീക്കങ്ങള്‍ ഒഴിവാക്കില്ലെന്നാണ് ഇതുവരെ ഷബാന മഹ്മൂദ് വാദിക്കുന്നത്. എന്നാല്‍ ഗ്രീന്‍സിന്റെ മുന്നേറ്റം തടയാന്‍ ഇതില്‍ അല്‍പ്പം വെള്ളം ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്ന തരത്തിലേക്ക് നിലപാട് മാറ്റം ഉണ്ടാകുമെന്നാണ് സൂചന.