യു.കെ.വാര്‍ത്തകള്‍

സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും നിന്ന് നീക്കണം

യുകെയിലെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും നിന്ന് നീക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ശിശുസുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അശ്ലീല രൂപത്തിലേക്ക് മാറ്റി ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെയും നാഷണല്‍ ക്രൈം ഏജന്‍സിയും പറയുന്നതനുസരിച്ച്, സ്‌കൂളുകളുടെ വെബ്സൈറ്റുകളിലെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും കുട്ടികളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയാണ് സൈബര്‍ കുറ്റവാളികള്‍. പിന്നീട് അവ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഒരു സെക്കന്‍ഡറി സ്‌കൂളിനെ ഇത്തരത്തില്‍ ലക്ഷ്യമിട്ടതായി ഐഡബ്ല്യു എഫ് വെളിപ്പെടുത്തി. സ്‌കൂളിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍നിന്നും വെബ്സൈറ്റില്‍നിന്നും എടുത്ത വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മാറ്റിമറിച്ച് വ്യാജ ചൈല്‍ഡ് സെക്ച്വല്‍ അബ്യൂസ് മെറ്റീരിയില്‍ ആയി സൃഷ്ടിച്ചായിരുന്നു ഭീഷണി. ഏകദേശം 150 ചിത്രങ്ങള്‍ ബ്രിട്ടീഷ് നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി.

ബ്രിട്ടനിലെ സുരക്ഷാ മന്ത്രി ജെസ് ഫിലിപ്പ്‌സ് ഈ സംഭവങ്ങളെ ''ഗൗരവകരമായ പുതിയ ഭീഷണി'' എന്നാണ് വിശേഷിപ്പിച്ചത്. എഐ ഉപയോഗിച്ച് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരായ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ സുരക്ഷാ വിദഗ്ധരുടെ ഏര്‍ലി വാണിങ് വര്‍ക്കിങ് ഗ്രൂപ്പ് സ്‌കൂളുകള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങള്‍ ഒഴിവാക്കുക, ദൂരത്തുനിന്നോ പിന്നില്‍നിന്നോ എടുത്ത ചിത്രങ്ങള്‍ ഉപയോഗിക്കുക, ഫോട്ടോകള്‍ക്കൊപ്പം വിദ്യാര്‍ഥികളുടെ പേരുകള്‍ ചേര്‍ക്കാതിരിക്കുക, വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ ശക്തമാക്കുക, പഴയ ചിത്രങ്ങള്‍ നിരന്തരം പരിശോധിച്ച് നീക്കം ചെയ്യുക, കുട്ടികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ എന്ന് വീണ്ടും വിലയിരുത്തുക എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. സ്‌കൂളുകളെയും കുട്ടികളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വ്യാപിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions