ഹാന്റാവൈറസ് ഭീഷണി; മാഞ്ചസ്റ്ററിലെത്തിച്ച ബ്രിട്ടീഷ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി
ഡച്ച് ക്രൂയിസ് കപ്പലായ എച്ച്‌വി ഹോണ്ടിയസില്‍ ഹാന്റാവൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഒഴിപ്പിച്ച 20 ബ്രിട്ടീഷ് പൗരന്മാരെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മാഞ്ചസ്റ്ററില്‍ എത്തിച്ചു. ടെനെറിഫില്‍ നിന്ന് എത്തിയ ഇവരെ മെഴ്‌സിസൈഡിലെ ആരോ പാര്‍ക്ക് ആശുപത്രിയില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിനും ഐസൊലേഷനുമായി പ്രവേശിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ഭീഷണി വളരെ കുറവാണെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യാത്രക്കാരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹാന്റാവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച ആറു കേസുകളില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടുന്നുണ്ട് . ഇവര്‍ നെതര്‍ലന്‍ഡ്സിലും ദക്ഷിണാഫ്രിക്കയിലും ചികിത്സയിലാണ്. എലികളിലൂടെ പകരുന്ന വൈറസുകളുടെ കൂട്ടമായ ഹാന്റാവൈറസിന്റെ വകഭേദമാണ് കപ്പലില്‍ കണ്ടെത്തിയത്. ഈ വകഭേദത്തിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷി ഉണ്ടെന്നതാണ് ആശങ്ക ശക്തമാകാന്‍ കാരണമായത് . കപ്പലിലുണ്ടായിരുന്ന മറ്റൊരു ബ്രിട്ടീഷ് യാത്രക്കാരന്‍ ട്രിസ്റ്റന്‍ ഡ കുന്ഹ ദ്വീപില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അദ്ദേഹത്തെ സഹായിക്കാൻ ബ്രിട്ടീഷ് സൈന്യത്തിലെ പാരാട്രൂപ്പര്‍മാരെയും മെഡിക്കല്‍ സംഘത്തെയും ദ്വീപിലേക്ക് അയച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാര്‍ക്ക് സ്വതന്ത്ര താമസസൗകര്യവും തുടര്‍ച്ചയായ ആരോഗ്യ പരിശോധനയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ഇവര്‍ക്ക് വീട്ടില്‍ കൂടി 42 ദിവസം സ്വയം ഐസൊലേഷനില്‍ തുടരേണ്ടിവരും. പൊതുഗതാഗതം ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ലെന്നും യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.
150ഓളം യാത്രക്കാരും ജീവനക്കാരുമായി ഏപ്രില്‍ ര്‍ ഒന്നിന് അര്‍ജന്റീനയില്‍ നിന്ന് യാത്ര തിരിച്ച ഹോണ്ടിയസ്, നിരവധി മരണങ്ങളും രോഗബാധകളും റിപ്പോര്‍ട്ട് ചെയ്തതോടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.