എന്‍എച്ച്എസ് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം ഗുരുതരമായ അമിതവണ്ണ പ്രശ്‌നങ്ങളുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രത്യേക ചികിത്സ നല്‍കേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോര്‍ട്ട്. 2021ല്‍ ആരംഭിച്ച കോമ്പ്‌ലിക്കേഷന്‍സ് ഫോര്‍ എക്‌സസ് വെയ്റ്റ് ക്ലിനിക്കുകളില്‍ ഇതുവരെ 6,497 കുട്ടികളും കൗമാരക്കാരും ചികിത്സ തേടിയിട്ടുണ്ട്.
ചികിത്സ ലഭിച്ചവരില്‍ 423 പേര്‍ വെറും നാല് വയസ്സുകാരാണ്. ഇവരുടെ ശരാശരി ഭാരം 33 കിലോഗ്രാം ആയിരുന്നു - സാധാരണയായി 10 വയസ്സുകാരുടെ ഭാരത്തിനോടടുത്തത്. അഞ്ച് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള 1,088 കുട്ടികളും, ഒന്‍പത് മുതല്‍ 12 വരെ പ്രായമുള്ള 1,791 കുട്ടികളും, 13 മുതല്‍ 17 വരെ പ്രായമുള്ള 3,137 പേരും ക്ലിനിക്കുകളില്‍ ചികിത്സ നേടി.
ഈ കുട്ടികളില്‍ പലര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. ഏകദേശം 17 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊഴുപ്പ് അസാധാരണതയും കണ്ടെത്തിയപ്പോള്‍, 6 ശതമാനം കുട്ടികള്‍ക്ക് ടൈപ്പ്-2 പ്രമേഹവും സ്ഥിരീകരിച്ചു. ഏകദേശം 30 ശതമാനത്തിന് ഫാറ്റി ലിവര്‍ രോഗവും 17 ശതമാനത്തിന് ഉറക്കത്തിനിടെ ശ്വാസതടസ്സം ഉണ്ടാകുന്ന സ്ലീപ്പ് അപ്നിയയും കണ്ടെത്തി.
മാനസികാരോഗ്യ പ്രശ്‌നങ്ങളും ആശങ്ക ഉയര്‍ത്തുന്നതാണ്. ചികിത്സ നേടിയ കുട്ടികളില്‍ ഏകദേശം 30 ശതമാനത്തിന് ഓട്ടിസവും 12 ശതമാനത്തിന് എഡിഎച്ച്ഡിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
11 വയസിന് മുകളിലുള്ള ഏകദേശം 400 കുട്ടികള്‍ക്ക് വണ്ണക്കുറവ് ഇന്‍ജക്ഷനുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് മരുന്ന് മാത്രം പരിഹാരമല്ലെന്നും ആരോഗ്യകരമായ ഭക്ഷണം കൂടുതല്‍ ലഭ്യമാക്കുകയും ജങ്ക് ഫുഡ് പരസ്യങ്ങള്‍ നിയന്ത്രിക്കുകയും വേണമെന്നാണ്.