പട നയിച്ചവന്‍ തന്നെ ഭരിക്കും; വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രി
ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രിയാകും. പത്തുദിവസം നീണ്ടുനിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ശേഷം ഹൈക്കമാന്റ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടന്ന ഹൈക്കമാന്റ് നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് വി.ഡി.സതീശനെ തന്നെ കേരളത്തെ നയിക്കാന്‍ തെരഞ്ഞെടുത്തത്. ഇടതുപക്ഷത്തിന്റെ പത്തുവര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് യുഡിഎഫിനെ തിരികെ് കൊണ്ടുവന്നത് വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു.
നേരത്തേ 102 സീറ്റുകള്‍ നേടി വന്‍ വിജയം നേടിയതിന് പിന്നാലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി രംഗത്ത് വരികയായിരുന്നു. ഇന്ന് രാവിലെ തന്നെ വി.ഡി. സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്നും കുടുംബസമേതം തിരുവനന്തപുരത്തേക്ക് പോയിരുന്നു. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുമ്പോള്‍ രമേശ് ചെന്നിത്തല സ്വന്തം വീട്ടിലായിരുന്നു. കെ.സി. വേണുഗോപാലിനെ രാവിലെ രാഹുല്‍ഗാന്ധി തന്റെ വസതിയിലേക്ക് കൂടിക്കാഴ്ചയ്ക്കായി വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയെ വിളിച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗേ വിളിച്ച് അറിയിക്കുകയായിരുന്നു. ഖര്‍ഗേ അതിന് മുമ്പ് മുസ്‌ളീം ലീഗ് നേതാക്കളായ സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും വിളിച്ചു വിവരം പറഞ്ഞിരുന്നു.
ആദ്യം മുതല്‍ തന്നെ മുസ്‌ളീംലീഗ് നേതാക്കള്‍ വി.ഡി. സതീശനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഹൈക്കമാന്റിന്റെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാമെന്നുമായിരുന്നു നേരത്തേ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം. പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനം അംഗീകരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിന് ശേഷം ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ മടങ്ങുകയും കേരളത്തില്‍ പ്രഖ്യാപനം നടത്തുകയും ചെയ്യും. അതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞയും മറ്റു മന്ത്രിമാരേയും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക. തിങ്കളാഴ്ച ആയിരിക്കും സത്യപ്രതിജ്ഞ.