ഇന്ത്യക്കാരിയായ 24-കാരി ഹര്‍ഷിത ബ്രെല്ല കൊല്ലപ്പെട്ടിട്ട് 18 മാസം തികയുമ്പോഴും കൊലയാളിയായ ഭര്‍ത്താവ് ഒളിവില്‍. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പങ്കജ് ലാംബ ഇവരുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി നൂറ് മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയിലേക്ക് മുങ്ങിയെന്നാണ് കരുതുന്നത്. ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഇയാള്‍ പിടിയിലായിട്ടില്ല.
യുകെയിലെയും, ഇന്ത്യയിലെയും അധികൃതര്‍ കൊലപാതകത്തില്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ബ്രെല്ലയുടെ കുടുംബം പരാതിപ്പെടുന്നത്. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 18 മാസത്തിന് ശേഷം കുടുംബം ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് എത്തിയിരിക്കുകയാണ്.
നോര്‍ത്താംപ്ടണ്‍ഷയറിലെയും, ഈസ്റ്റ് ലണ്ടനിലെയും മകളുടെ സാന്നിധ്യം ഉണ്ടായിരുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടിയാണ് കുടുംബം എത്തിയത്. 'വിളിക്കുമ്പോള്‍, മമ്മിയെ ഞാന്‍ ഇവിടെ കൊണ്ടുവരുമെന്ന് പറയുമായിരുന്നു. നല്ല സാഹചര്യത്തില്‍ അവളെ ഇവിടെ കാണാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്', മകളുടെ ചിത്രം കൈയില്‍ പിടിച്ച് അമ്മ സുദേഷ് കണ്ണീരോടെ പറയുന്നു.
ഇത്തരമൊരു ദാരുണമായ സംഭവം നേരിട്ട് ഇവിടേക്ക് വരേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചില്ലെന്ന് അമ്മ പറഞ്ഞു. പിതാവ് സത്ബീര്‍ ബ്രെല്ല, സഹോദരി സോണിയാ ദബാസ്, ഇവരുടെ രണ്ട് മക്കള്‍ എന്നിവരും ഒപ്പമുണ്ട്. ലാംബയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന വീടിന് മുന്നിലും കുടുംബം എത്തി.
നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസിനോട് നിരവധി ചോദ്യങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്ത് സ്ത്രീകളുടെ ഷെല്‍റ്ററിലേക്ക് മാറിയ ബ്രെല്ലയെ കൊല്ലുന്നത് തടയാന്‍ പോലീസിന് കഴിയാതെ പോയത് എങ്ങനെയെന്നതാണ് പ്രധാന ചോദ്യം. അറസ്റ്റ് ചെയ്ത ലാംബയെ ജാമ്യത്തില്‍ വിട്ടിരുന്നു.
വീഴ്ചകളില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടികള്‍ നേരിടുമെന്ന് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനിലെ പോലീസ് മെച്ചമായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അവരാണ് ഏറ്റവും നിരുത്തരവാദപരമായി പെരുമാറിയത്, പിതാവ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ ഗുര്‍ഗാവിലേക്ക് രക്ഷപ്പെട്ട ലാംബ മുന്‍ കാമുകിയ്‌ക്കൊപ്പം ജീവിതം തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്.