യു.കെ.വാര്‍ത്തകള്‍

സ്ത്രീ രോഗികളെ പീഡിപ്പിച്ചു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി

ചികിത്സയ്‌ക്കെത്തിയ രോഗികളായ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി. യുകെയിലെ ഹാംഷെയറില്‍ ജനറല്‍ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മോഹന്‍ ബാബുവിനെയാണ് (49) യുകെയിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പുറത്താക്കിയത്.

ഹാംഷയറിലെ ഹാവന്റ് എന്ന സ്ഥലത്ത് താല്‍ക്കാലിക ഡോക്ടറായി ജോലി ചെയ്യവേയായിരുന്നു മോഹന്‍ ബാബുവിന്റെ ക്രൂരതകള്‍. 2019 സെപ്തംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ശാരീരികമായും മാനസികമായും അതീവ ഗുരുതരാവസ്ഥയിലുള്ളതും ദുര്‍ബലരുമായ വനിതാ രോഗികളെയാണ് ഇയാള്‍ മനപൂര്‍വ്വം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. മൂന്നു വനിതാ രോഗികളെ നാലു തവണ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതി 2024 ഏപ്രിലില്‍ മോഹന്‍ ബാബുവിന് മൂന്നര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്.

കോടതി വിചാരണ വേളയില്‍ ഇരകളായ സ്ത്രീകളുടേയും കുടുംബാംഗങ്ങളുടേയും മൊഴികള്‍ കോടതിയെപ്പോലും ഞെട്ടിച്ചിരുന്നു. പീഡനത്തിനിരയായ ഒരു രോഗി പിന്നീട് അര്‍ബുധം ബാധിച്ചു മരിച്ചു. ഈ ക്രൂരത തന്റെ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് രണ്ടാമത്തെ അതിജീവിതയും സംഭവത്തിന് ശേഷം താന്‍ കടുത്ത വിഷാദ രോഗത്തിലേക്ക് വീണുപോയതായി മൂന്നാമത്തെ അതിജീവിതയും മൊഴി നല്‍കിയിരുന്നു. രോഗികളെ സഹായിക്കുകയാണെന്ന വ്യാജേനയാണ് ഇയാള്‍ അതിക്രമങ്ങള്‍ കാട്ടിയത്.

പരിശോധനാ മുറിയില്‍ വച്ച് നഗ്നത പ്രദര്‍ശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.ഇനി യുകെയില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ യോഗ്യതയില്ലെന്ന് ട്രിബ്യൂണല്‍ വിധിക്കുകയായിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഡോ മോഹന്‍ബാബു നടത്തിയത് ആസൂത്രിതവും ആവര്‍ത്തിച്ചുള്ളതുമായ പീഡനങ്ങളാണ്. ഇയാളുടെ പെരുമാറ്റം ഒരു ഡോക്ടര്‍ക്ക് യോജിച്ചതല്ല. രോഗികള്‍ക്ക് ഡോക്ടര്‍മാരിലുള്ള വിശ്വാസ്യത തകര്‍ക്കുന്നതാണ് ഈ സംഭവമെന്നും ട്രിബ്യൂണല്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

കര്‍ണാടകയിലുള്ള മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഇയാള്‍ 2000ല്‍ തന്റെ എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ഇന്ത്യയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്ത ശേഷമാണ് 2006 ല്‍ ഉപരിപഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് കുടിയേറിയത്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions