ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിക്ക് കടുത്ത ആഘാതം. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഹൗസ് ഡെപ്പോസിറ്റ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ട് അധിക ചെലവാണ് ഫെബ്രുവരിക്ക് ശേഷം രൂപപ്പെട്ടിരിക്കുന്നത്.
മിഡില്‍ ഈസ്റ്റ് യുദ്ധത്തോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ഉയര്‍ന്ന ഭക്ഷ്യ, ഇന്ധനവിലകള്‍ മൂലം സമ്മര്‍ദം നേരിടുന്ന കുടുംബങ്ങള്‍ക്ക് ഇത് കൂടുതല്‍ സമ്മര്‍ദമായി മാറിയിട്ടുണ്ട്.
എന്നാല്‍ ഈ വര്‍ദ്ധന ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി മാറ്റിയെന്നാണ് എസ്‌റ്റേറ്റ് ഏജന്റ്‌സ് സാവില്‍സ് പറയുന്നത്. ഒരു ശരാശരി ഫസ്റ്റ്-ടൈം വീട് വാങ്ങാന്‍ ഏകദേശം 259,000 പൗണ്ട് ചെലവുണ്ട്. ഇത് 30 വര്‍ഷത്തെ മോര്‍ട്ട്‌ഗേജായി എടുക്കുമ്പോള്‍ 127 പൗണ്ട് അധിക ചെലവ് വരുന്നതായി കണക്കുകള്‍ പറയുന്നു.
10% ഡെപ്പോസിറ്റുമായി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് എടുത്താല്‍ യുദ്ധത്തിന് മുന്‍പ് 1159 പൗണ്ട് ചെലവ് വന്നിരുന്നത് ഇപ്പോള്‍ പ്രതിമാസം 1286 പൗണ്ടായാണ് വര്‍ദ്ധിച്ചത്. യുദ്ധത്തിന് മുന്‍പുള്ള നിലയിലേക്ക് തിരിച്ചടവ് എത്തിക്കാന്‍ ഡെപ്പോസിറ്റില്‍ 22,973 പൗണ്ട് അധികം കണ്ടെത്തേണ്ട അവസ്ഥയുണ്ട്.
അഞ്ച് വര്‍ഷത്തെ മോര്‍ട്ട്‌ഗേജില്‍ ഇതേ ഡെപ്പോസിറ്റുമായി നേരത്തെ 1178 പൗണ്ട് പ്രതിമാസം വേണ്ടിവന്നിരുന്നത് ഇപ്പോള്‍ 1264 പൗണ്ടായി ഉയര്‍ന്നു. ഇത് മുന്‍ നിലയിലേക്ക് കുറയ്ക്കാന്‍ ഡെപ്പോസിറ്റ് 15,833 പൗണ്ട് ഉയര്‍ത്തണം.
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡെപ്പോസിറ്റ് ഈ വിധം ഉയര്‍ത്തുന്നത് പലപ്പോഴും അസാധ്യമാകും. ഇതോടെ മോര്‍ട്ട്‌ഗേജ് കാലാവധി നീട്ടുകയോ, വീട് വാങ്ങുന്നത് നീട്ടുകയോ, സുഹൃത്തുക്കളോടോ, കുടുംബത്തോടോ സഹായം തേടുകയോ ചെയ്യേണ്ടി വരുന്നതാണ് അവസ്ഥ.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യുദ്ധ സാഹചര്യം ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുക്കാമെന്നതാണ് മറ്റൊരു ഓപ്ഷന്‍. എന്നാല്‍ ഭാവിയില്‍ ബേസ് റേറ്റ് സാരമായി ഉയര്‍ന്നാല്‍ ഇതും തിരിച്ചടിക്കുമെന്ന ആശങ്കയുണ്ട് .