വിവാദ മാസപ്പടിക്കേസില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീടുകള്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. സിഎംആര്‍എല്‍ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി അതീവ രഹസ്യമായി റെയ്ഡ് ആരംഭിച്ചത്.
പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്. സംഭവത്തെ തുടര്‍ന്ന് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്.
അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി ഒരേസമയം പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജന്‍സിനെയോ,സ്പെഷ്യല്‍ബ്രാഞ്ചിനെയോ, ലോക്കല്‍ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസില്‍ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകള്‍, കമ്പനിയുടെ വിവരങ്ങള്‍, പിണറായി വിജയന്റെ വിവരങ്ങള്‍ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നല്‍കാതെ സിഎംആര്‍എല്ലിന്റെ അക്കൗണ്ടില്‍ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി കേസ് എടുത്തത്.
കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാര്‍ക്കും മറ്റ് ഉന്നതര്‍ക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയത്. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയര്‍ ആരെന്നു നോക്കി അന്വേഷണം നിര്‍ത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഇ ഡി റെയ്‌ഡില്‍ പി എ മുഹമ്മദ് റിയാസ് ഫെയിസ് ബൂക്കിലൂടെ പ്രതികരിച്ചിട്ടുണ്ട് . 'വളഞ്ഞിട്ടടിച്ചോളൂ പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല എന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടും' മുഹമ്മദ് റിയാസ് പറഞ്ഞു.