ബ്രിട്ടനില്‍ സ്വദേശികള്‍ക്ക് ഇടയില്‍ ജനനനിരക്ക് കുറയുമ്പോള്‍ വിദേശത്ത് ജനിച്ച് ബ്രിട്ടനിലെത്തിയ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വര്‍ദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍. അര നൂറ്റാണ്ടിനിടെ കാണാത്ത തോതിലാണ് ബ്രിട്ടീഷുകാരുടെ ജനനനിരക്ക് താഴ്ന്നിരിക്കുന്നത്. എന്നാല്‍ ജനസംഖ്യയില്‍ ചേര്‍ക്കപ്പെടുന്ന പത്തില്‍ നാല് കുട്ടികള്‍ ഇപ്പോള്‍ വിദേശത്ത് ജനിച്ച മാതാപിതാക്കളുടേതാണ്.
ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്. പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും, നൈജീരിയ മൂന്നാം സ്ഥാനത്തുമുണ്ട്. ആളുകള്‍ കുട്ടികള്‍ക്ക് ജന്മമേകാനുള്ള ആലോചന വൈകിപ്പിക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 585,396 ജനനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന് മുന്‍പുള്ള വര്‍ഷത്തിലെ 594,677 എന്ന കണക്കില്‍ നിന്നുമാണ് ഈ ഇറക്കം. 1976-ലെ ജനനങ്ങള്‍ക്ക് ശേഷമുള്ള താഴ്ന്ന നിരക്കാണിത്. 100 വര്‍ഷത്തെ കണക്കുകളില്‍ നാലാമത്തെ കുറഞ്ഞ ജനനനിരക്കും ഇത് തന്നെയാണെന്നം കണക്കുകള്‍ വെളിപ്പെടുത്തി.
ബ്രിട്ടന്റെ ജനസംഖ്യ വൈവിധ്യപൂര്‍ണ്ണമായി മാറുന്നുവെന്ന സൂചനയും ഡാറ്റ നല്‍കുന്നു. 40 ശതമാനം ജനനങ്ങളും (235,373) മാതാപിതാക്കളില്‍ ഒരാളോ, ഇരുവരുമോ വിദേശത്ത് ജനിച്ചവര്‍ക്കാണ് പിറന്നത്. 2008ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.
ലണ്ടന്‍ ബറോയായ ബ്രെന്റില്‍ 84 ശതമാനം ജനനങ്ങളും വിദേശത്ത് ജനിച്ച മാതാപിതാക്കള്‍ക്കാണ് ഉണ്ടായിട്ടുള്ളത്. ലണ്ടന്‍ സിറ്റി, ലണ്ടന്‍ ബറോയായ ഹാരോ എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍. തലസ്ഥാനത്തിന് പുറത്ത് ബെര്‍ക്ഷയറിലെ സ്ലോ (79.2), ലൂട്ടണ്‍ (78.1%), ലെസ്റ്റര്‍ (72.4%) എന്നിവിടങ്ങളിലും വിദേശ മാതാപിതാക്കള്‍ക്കിടയിലെ ജനനനിരക്ക് കൂടുതലാണ്.