ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ചവരുടെ 11 ആയി. കെന്റിലും ഓക്സ്ഫോര്‍ഡിലും രണ്ടു കൗമാരക്കാര്‍ കൂടി മരിച്ചതോടെ ജലാശങ്ങളില്‍ ഇറങ്ങുന്നവര്‍ക്കു കര്‍ശന മുന്നറിയിപ്പുണ്ട് . കെന്റിലെ സ്വാന്‍സ്‌കോംബിലുള്ള ഒരു കുളത്തില്‍ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍, ഓക്സ്ഫോര്‍ഡിലെ തേംസ് നദിയില്‍പ്പെട്ട 14കാരനായ ബാള്‍ട്ടസാര്‍ എല്‍’ക്വിയും മരിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സ്വാന്‍സ്‌കോംബില്‍ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
അതേസമയം, ഓക്സ്ഫോര്‍ഡിലെ ഡോണിങ്ടണ്‍ പാലത്തിനടുത്ത് നദിയില്‍ മുങ്ങിയ ബാള്‍ട്ടസാറിനെ രക്ഷിക്കാന്‍ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ലിങ്കണ്‍, ഹാലിഫാക്സ്, റോതര്‍ഹാം, വാര്‍വിക്‌ഷയര്‍, ചെഷയര്‍, ഫാറന്‍ബറോ ലങ്കാഷയര്‍ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള അപകടങ്ങളില്‍ നിരവധി യുവാക്കളാണ് മുങ്ങി മരിച്ചത്. കോര്‍ണ്വാളില്‍ 60 വയസ്സുള്ള ഒരാളും വെയില്‍സില്‍ 70 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരില്‍പ്പെടുന്നു. ചിലരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുചിലരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള വിവിധ കാലാവസ്ഥാ നിലയങ്ങളില്‍ മേയ് മാസത്തിലെ പ്രാദേശിക താപനില റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കാലാവസ്ഥാ വ്യതിയാനവും, സൂപ്പര്‍ എല്‍ നിനോ പ്രതിഭാസവുമാണ് ചൂട് ഇത്രയേറെ കനക്കാന്‍ കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വെള്ളിയാഴ്ച മുതല്‍ വാരാന്ത്യത്തോടെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തുമെന്നാണ് പ്രവചനം. ജൂണ്‍ ആദ്യവാരത്തോടെ താഴ്ന്ന മര്‍ദ്ദം, ഇടയ്ക്കിടെ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.