ബ്രിട്ടനില്‍ പിരിച്ചുവിടല്‍ നോട്ടീസുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി എംപ്ലോയേഴ്‌സ് ജീവനക്കാരെ പിരിച്ചുവിടാന്‍ നല്‍കുന്ന നോട്ടീസുകള്‍ കുതിച്ചുയരുന്നതായി കണക്കുകള്‍ പറയുന്നു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് ലേ-ഓഫ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.
ആഴ്ചയില്‍ 8900 എന്ന തോതിലാണ് ലേ-ഓഫ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഒഎന്‍എസ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്. വരുന്ന ആഴ്ചകളില്‍ ഇരുപതോ, അതിലേറെയോ പേരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതിന് മുന്നോടിയായി നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ.
ഈ കണക്കുകള്‍ പുറത്തുവന്നതോടെ ബ്രിട്ടന്റെ തൊഴില്‍ പ്രതിസന്ധി വീണ്ടും ഉയരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. തൊഴിലില്ലായ്മ നിലവില്‍ 5 ശതമാനത്തിലേക്ക് വര്‍ദ്ധിച്ച് നില്‍ക്കുകയാണ്. യുവാക്കള്‍ക്കിടയില്‍ 16 ശതമാനമാണ് തൊഴിലില്ലായ്മ.
ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നികുതി വര്‍ദ്ധനവും, മിനിമം വേജ് വര്‍ദ്ധനവും, ജോലിക്കാരുടെ പുതിയ അവകാശങ്ങളും കമ്പനികളുടെ നട്ടെല്ലൊടിച്ചു. ഇതിനിടയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ യുദ്ധം ചെലവുകള്‍ വീണ്ടും ഉയര്‍ത്തുന്നതിലേക്ക് നയിച്ചത്.
പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയില്‍ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയര്‍ന്നത് സ്ഥാപനങ്ങളെ സാരമായി ബാധിക്കുന്നു. ഇതെല്ലാം ചേര്‍ന്നാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുന്നത്.
അതേസമയം 18 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍ക്കും മുതിര്‍ന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നതുപോലെ മുഴുവന്‍ മിനിമം വേതനം നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു.
നിലവിലെ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് ഉടന്‍ തന്നെ പൂര്‍ണ മിനിമം വേതനം നല്‍കുന്നത് ഉചിതമല്ലെന്നതാണ്. ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്‌ലെയുടെ നിലപാട്, അതേസമയം, മുന്‍കാല മിനിമം വേതന വര്‍ധനകള്‍ യുവജന തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചതായി തെളിവില്ലെന്ന് ട്രഷറി മന്ത്രി ടോണ്‍സേ്റ്റണ്‍ ബെല്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നു.
യുവാക്കളെ സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസം മുന്‍ ലേബര്‍ മന്ത്രി അലന്‍ മില്‍ബണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണ്. ജോലി ചെയ്യാതെയും പഠിക്കാതെയും കഴിയുന്ന യുവാക്കളുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി ഒരു മില്യണ്‍ കടന്നിരിക്കുകയാണ്. യുവ തൊഴിലില്ലായ്മ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 125 ബില്യണ്‍ പൗണ്ടിലേറെ നഷ്ടമുണ്ടാക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലുടമകള്‍ക്ക് യുവാക്കളെ നിയമിക്കാന്‍ പ്രോത്സാഹനം ലഭിക്കണമെങ്കില്‍ വേതനവര്‍ധനയില്‍ ആലോചിച്ച ശേഷം നടപടി വേണമെന്ന് മില്‍ബേണ്‍ അഭിപ്രായപ്പെട്ടു.
ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ 18-20 പ്രായക്കാര്‍ക്കും 21 വയസിന് മുകളിലുള്ളവര്‍ക്കും ഒരേ മിനിമം വേതനനിരക്ക് ഉറപ്പാക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും, അത് നടപ്പാക്കാനുള്ള സമയപരിധി വ്യക്തമാക്കിയിരുന്നില്ല. നിലവില്‍ ദേശീയ മിനിമം വേതനത്തിന്റെ പ്രധാന നിരക്ക് മണിക്കൂറിന് 12.71 പൗണ്ടും യുവാക്കള്‍ക്കുള്ള നിരക്ക് 10.85 പൗണ്ടും ആണ്.