ഒന്നരപതിറ്റാണ്ടു നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം ആര്‍സിബിക്കും വിരാട് കോലിയ്ക്കും തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ആണ് കിരീട നേട്ടം. ടീമിനെത്തുടരെ രണ്ടുവട്ടം കിരീടത്തിലേയ്ക്ക് നയിച്ച ക്യാപ്റ്റനെന്ന ക്രെഡിറ്റ് ധോണിയ്ക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം രജിത് പട്ടീദാറിനും ലഭിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് എന്ന വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി മറികടന്നത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയോടെ ബാറ്റിങ്ങില്‍ തിളങ്ങിയ സൂപ്പര്‍ താരം വിരാട് കോലിയാണ് ബെംഗളൂരുവിന്റെ വിജയത്തിന് അടിത്തറയിട്ടത്.
മറുപടി ബാറ്റിങ് തുടങ്ങിയ ബെംഗളൂരുവിന് വേണ്ടി വെങ്കടേഷ് അയ്യരും വിരാട് കോലിയും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകളില്‍ അതിവേഗം റണ്‍സ് അടിച്ചുുകൂട്ടി. വെങ്കടേഷ് അയ്യര്‍ രണ്ടാം ഓവറില്‍ 18 റണ്‍സും, കോലി നാലാം ഓവറില്‍ 19 റണ്‍സും നേടിയതോടെ നാല് ഓവറില്‍ ആര്‍സിബി സ്‌കോര്‍ 55-ല്‍ എത്തി. എന്നാല്‍ അഞ്ചാം ഓവറില്‍ 16 പന്തില്‍ 32 റണ്‍സെടുത്ത അയ്യരും തൊട്ടുപിന്നാലെ ഒരു റണ്‍സ് മാത്രം എടുത്ത ദേവദത്ത് പടിക്കലും പുറത്തായി. പിന്നീട് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ രജത് പാട്ടിദാറും കോലിയും ചേര്‍ന്ന് ഏഴാം ഓവറില്‍ സ്കോര്‍ 81-ല്‍ എത്തിച്ചു. എങ്കിലും, ഒന്‍പതാം ഓവറില്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് ആര്‍സിബിയെ പ്രതിരോധത്തിലാക്കി. രജത് പാട്ടിദാറും (15) ക്രുണാല്‍ പാണ്ഡ്യയും (1) അടുത്തടുത്ത് പുറത്തായതോടെ പത്തോവറില്‍ നാല് വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലായി ആര്‍സിബി.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ടിം ഡേവിഡുമായി ചേര്‍ന്ന് വിരാട് കോലി മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനിടെ വെറും 25 പന്തില്‍ നിന്ന് കോലി തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. ടീം സ്‌കോര്‍ 132ല്‍ നില്‍ക്കുമ്പോള്‍ 24 റണ്‍സെടുത്ത ടിം ഡേവിഡ് പുറത്തായെങ്കിലും, പിന്നീട് വന്ന ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ച് കോലി ബെംഗളൂരുവിനെ വിജയതീരത്ത് എത്തിച്ചു. 42 പന്തില്‍ 75 റണ്‍സുമായി കോലിയും 11 റണ്‍സോടെ ജിതേഷ് ശര്‍മയും പുറത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നാല് ഓവറില്‍ 27 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രസിഖ് സലാമാണ് ഗുജറാത്തിനെ വരിഞ്ഞു മുറുക്കിയത്. ഭുവനേശ്വര്‍ കുമാറും ജോഷ് ഹാസില്‍വുഡും രണ്ട് വിക്കറ്റ് വീതമെടുത്തു. ക്രുനാല്‍ പാണ്ഡ്യക്കാണ് ഒരു വിക്കറ്റ്.
വാഷിങ്ടണ്‍ സുന്ദറിന്റെ (37 പന്തില്‍ പുറത്താകാതെ 50) ചെറുത്തു നില്‍പ്പാണ് ഗുജറാത്തിനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ടോസ് നേടിയ ആര്‍.സി.ബി. നായകന്‍ രജത് പാടീദാര്‍ ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആറ് ഫൈനലുകളില്‍ നാലിലും പിന്തുടര്‍ന്ന ടീമുകളാണു ജയമറിഞ്ഞതെന്ന കണക്കാണു പാടീദാറിനെ ഈ തീരുമാനത്തിലെത്തിച്ചത്. സായ് സുദര്‍ശനും (12 പന്തില്‍ 12) നായകന്‍ കൂടിയായ ശുഭ്മന്‍ ഗില്ലും (എട്ട് പന്തില്‍ 10) ചേര്‍ന്ന ഓപ്പണിങ് ജോഡി ഇത്തവണ തിളങ്ങിയില്ല. ഗില്ലിനെ പാടീദാറിന്റെ കൈയിലെത്തിച്ച് ഹാസില്‍വുഡ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. അഞ്ചാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ സായ് സുദര്‍ശനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈയിലുമെത്തിച്ചു. നിഷാന്ത് സിന്ധു (18 പന്തില്‍ 20), ജോസ് ബട്ട്‌ലര്‍ (23 പന്തില്‍ 19) എന്നിവര്‍ ഫൈനലിന്റെ സമ്മര്‍ദത്തില്‍പ്പെട്ടതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. ക്രുനാല്‍ പാണ്ഡ്യയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച ബട്ട്‌ലറെ ജിതേഷ് ശര്‍മ സ്റ്റമ്പ് ചെയ്തു.
സിന്ധുവിനെ രസിഖ് ദേവദത്ത് പടിക്കലിന്റെ കൈയിലെത്തിച്ചു. അര്‍ഷദ് ഖാന്‍ (ആറ് പന്തില്‍ രണ്ട് സിക്‌സറടക്കം 15), രാഹുല്‍ തെവാത്തിയ (ഏഴ്), ജാസണ്‍ ഹോള്‍ഡര്‍ (ഏഴ്), റാഷിദ് ഖാന്‍ (ഏഴ്) എന്നിവരും നിരാശപ്പെടുത്തി. സുന്ദറിനൊപ്പം കാഗിസോ റബാഡ (മൂന്ന് പന്തില്‍ മൂന്ന്) പുറത്താകാതെനിന്നു.