ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിചരണ രംഗത്ത് ചികിത്സാ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ രോഗിക്കും സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഈ സംവിധാനം നടപ്പായാല്‍ വര്‍ഷംതോറും ഏകദേശം 20,000 എ& ഇ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനാകുമെന്നും 20 ദശലക്ഷം പൗണ്ട് വരെ ലാഭിക്കാനാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്‍എച്ച് എസ് മോഡണൈസേഷന്‍ ബില്ലിലാണ് ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ലിന്റെ ഭാഗമായി നിലവിലുള്ള എന്‍എച്ച് എസ് ഇംഗ്ലണ്ട് പിരിച്ചുവിടുകയും അതിന്റെ ചുമതലകള്‍ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിലേക്ക് (ഡിഎച്ച്എസ് സി) മാറ്റുകയും ചെയ്യും.
പുതിയ സംവിധാനപ്രകാരം ആശുപത്രികള്‍, ജിപിമാര്‍, സാമൂഹിക പരിചരണ സേവനങ്ങള്‍ എന്നിവിടങ്ങളിലെ രോഗിവിവരങ്ങള്‍ സുരക്ഷിതമായി പരസ്പരം പങ്കുവെക്കും. ഇതോടെ രോഗികള്‍ ഓരോ തവണയും ചികിത്സാ ചരിത്രം ആവര്‍ത്തിച്ച് വിശദീകരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗിയുടെ സമ്പൂര്‍ണ മെഡിക്കല്‍ വിവരങ്ങള്‍ ഒരിടത്ത് ലഭ്യമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.
സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനവും വെര്‍ച്വല്‍ പരിചരണ സംവിധാനവും സംയോജിപ്പിക്കുന്നതിലൂടെ പ്രായാധിക്യമുള്ള രോഗികളുടെ എ&ഇ സന്ദര്‍ശനങ്ങള്‍ വര്‍ഷത്തില്‍ 10,000 വരെ കുറയുമെന്നാണ് കണക്കുകൂട്ടല്‍. തെറ്റായ രോഗനിര്‍ണയങ്ങള്‍ കുറയുന്നതിലൂടെ മറ്റൊരു 10,000 സന്ദര്‍ശനങ്ങളും ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
ഡോക്ടര്‍മാരുടെ ഏകദേശം അഞ്ച് ലക്ഷം മണിക്കൂര്‍ ജോലിസമയം ലാഭിക്കാനും വര്‍ഷം 6,000 ആശുപത്രി പ്രവേശനങ്ങള്‍ കുറയ്ക്കാനുമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, രോഗികളുടെ മെഡിക്കല്‍ വിവരങ്ങളുടെ നിയന്ത്രണം ആരോഗ്യവകുപ്പിലേക്ക് മാറുന്നതിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ രോഗികളുടെ വിവരങ്ങളുടെ നിയന്ത്രണം ജിപിമാരുടെ കൈവശമാണ്. ഈ അധികാരം നഷ്ടപ്പെട്ടാല്‍ രോഗികളുടെ വിശ്വാസവും സ്വകാര്യതയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.